ഇ.ഡിയെ കേന്ദ്രം ദുരുപയോഗിച്ചു –സി.പി.എം
text_fieldsന്യൂഡൽഹി: കിഫ്ബിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതുവഴി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിനെ ബി.ജെ.പി സർക്കാർ ദുരുപയോഗിക്കുകയാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ. കേരളത്തിൽ നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പു യോഗത്തിൽ ധനമന്ത്രി നിർമല സീതാരാമൻ കിഫ്ബിക്കും എൽ.ഡി.എഫ് സർക്കാറിനുമെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡിയുടെ കേസ്.
കിഫ്ബി ഫെമ ചട്ടം ലംഘിച്ചുവെന്ന് കുറ്റപ്പെടുത്തി സി.ഇ.ഒ, െഡപ്യൂട്ടി മാനേജിങ് ഡയറക്ടർ എന്നിവരെ വിളിപ്പിച്ചത്, സംസ്ഥാന സർക്കാർ നടത്തുന്ന സ്ഥാപനത്തിനു നേരെയുള്ള ഗുരുതരമായ ആക്രമണമാണ്. കോർപറേറ്റ് സ്ഥാപനമെന്ന നിലക്ക് വാണിജ്യ വായ്പയെടുക്കാൻ കിഫ്ബിക്ക് അവകാശമുണ്ട്. റിസർവ് ബാങ്കിെൻറ അംഗീകാരത്തോടെയാണ് വിദേശത്ത് മസാല ബോണ്ട് നൽകിയത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള ഇ.ഡി നടപടി എൽ.ഡി.എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താനാണ്. കിഫ്ബിക്കു കീഴിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ വിലയിടിക്കാനാണ്. ഫെഡറൽ തത്ത്വങ്ങളുടെ ഗുരുതര ലംഘനമാണിത്. കിഫ്ബിക്കെതിരായ കേസ് പിൻവലിക്കുകയും മുതിർന്ന ഓഫിസർമാർക്ക് നേരെയുള്ള പീഡനം അവസാനിപ്പിക്കുകയും വേണമെന്ന് പോളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ധനമന്ത്രിയോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.