ആഡംബര ജീവിതം: റിതബ്രത ബാനർജി എം.പിയെ പുറത്താക്കണമെന്ന് സി.പി.എം ബംഗാൾ ഘടകം
text_fieldsകൊൽക്കത്ത: ആഡംബരജീവിതം നയിച്ചതിന് സസ്പെൻഷനിലായ റിതബ്രത ബാനർജി എം.പിയെ പുറത്താക്കണമെന്ന് സി.പി.എം പശ്ചിമ ബംഗാൾ ഘടകം പാർട്ടി നേതൃത്വത്തിന് ശിപാർശ നൽകി. തെൻറ വിശദീകരണം പോലും കേൾക്കാതെ തൂക്കിലേറ്റുകയാണ് പാർട്ടി ചെയ്യുന്നതെന്നും ഒരുവിഭാഗം നേതാക്കളുടെ അസൂയയുെട ഇരയാണ് താനെന്നും റിതബ്രത ആരോപിച്ചു.
രാജ്യസഭാംഗമായ അദ്ദേഹത്തെ കഴിഞ്ഞ ജൂണിൽ സംസ്ഥാനകമ്മിറ്റിയിൽ നിന്ന് നീക്കിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള അന്തിമ തീരുമാനം സെൻട്രൽ കമ്മിറ്റിയാണ് സ്വീകരിക്കേണ്ടത്.
ആപ്പിൾ സ്മാർട്ട് വാച്ചും മോൺ ബ്ലാങ്ക് പേനയും ഉപയോഗിക്കുന്ന റിതബ്രതയെ ഫേസ് ബുക്കിൽ കണ്ടതോടെ ചിലർ പ്രതിഷേധം ഉയർത്തുകയും അത് പാർട്ടി നേതാക്കൾ ഏറ്റെടുക്കുകയുമായിരുന്നു. അന്വേഷണ കമീഷൻ റിപ്പോർട്ട് റിതബ്രതക്ക് എതിരായി. പി.ബി അംഗവും ലോക്സഭാംഗവുമായ മുഹമ്മദ് സലീമിെൻറ നേതൃത്വത്തിലായിരുന്നു കമീഷൻ. മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തിയെന്ന ആരോപണവും റിതബ്രതെക്കതിരെ ഉണ്ട്.
നേതാക്കളുടെ ഗൂഢാലോചനയാണ് തനിക്കെതിരെ നടക്കുന്നതെന്ന് അടുത്തിടെ ഒരു ടി.വി അഭിമുഖത്തിൽ കുറ്റപ്പെടുത്തിയതും പാർട്ടിയെ ചൊടിപ്പിച്ചു. പാർലമെൻറിലെ മികച്ച പ്രകടനത്തിൽ ഒരുവിഭാഗം നേതാക്കൾക്ക് തന്നോട് കണ്ണുകടി ഉണ്ടെന്നായിരുന്നു റിതബ്രതയുടെ തിരിച്ചടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.