‘എസ്.സി, എസ്.ടി വിഭാഗങ്ങളിലെ മേൽത്തട്ടുകാരെ കണ്ടെത്താൻ നയം വേണം’
text_fieldsസുപ്രീംകോടതി (ANI Photo)
ന്യൂഡൽഹി: അതിപിന്നാക്ക സമുദായങ്ങൾക്ക് മുൻഗണന നൽകേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് പട്ടിക ജാതി -വർഗ വിഭാഗങ്ങളിലെ അതിപിന്നാക്കക്കാർക്കുള്ള ഉപസംവരണം സംബന്ധിച്ച ഭൂരിപക്ഷ വിധിയോട് യോജിച്ച് എഴുതിയ പ്രത്യേക വിധി പ്രസ്താവത്തിൽ ജസ്റ്റിസ് ബി.ആർ. ഗവായ് ചൂണ്ടിക്കാട്ടി.
എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ചുരുക്കമാളുകളാണ് സംവരണം അനുഭവിക്കുന്നത്. ഈ വിഭാഗങ്ങളിൽ നൂറ്റാണ്ടുകളായി കൂടുതൽ അടിച്ചമർത്തൽ അനുഭവിക്കുന്നവരുമുണ്ട്. അതിനാൽ ഉപസംവരണം ഏർപ്പെടുത്തും മുമ്പ് എസ്.സി, എസ്.ടി സമുദായങ്ങളിലെ മേൽത്തട്ടുകാരെ കണ്ടെത്താൻ നയമുണ്ടാക്കണമെന്ന് നിർദേശിച്ചു. യഥാർഥ തുല്യത നേടാൻ ഇതുമാത്രമാണ് വഴി.
സംവരണാനുകൂല്യം ലഭിച്ചയാളുടെ മക്കളെയും അത് ലഭിക്കാത്തയാളുടെ മക്കളെയും ഒരേ തട്ടിലാക്കാൻ പറ്റില്ലെന്ന് ജസ്റ്റിസ് ഗവായ് വ്യക്തമാക്കി. എസ്.സി, എസ്.ടി വിഭാഗങ്ങൾ സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളായതിനാൽ അവരിലെ മേൽത്തട്ടുകാരെ കണ്ടെത്താനുള്ള മാനദണ്ഡം ഒ.ബി.സിയിലെ മാനദണ്ഡത്തിൽനിന്ന് വ്യത്യസ്തമാകണം. സിവിൽ സർവിസിലുള്ള ആളുടെ കുട്ടിയെ ഗ്രാമപഞ്ചായത്തിലെ സ്കൂളിൽ പഠിക്കുന്ന എസ്.സി,എസ്.ടി കുട്ടിയുമായി താരതമ്യം ചെയ്യാനാവുമോ എന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചു.
എസ്.സി, എസ്.ടിക്കാരിലെ മേൽത്തട്ടുകാരെ കണ്ടെത്താനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്ന് ജസ്റ്റിസ് ബി.ആർ.ഗവായിയോട് യോജിച്ച ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ തന്റെ വിധിയിൽ വ്യക്തമാക്കി. ഒ.ബി.സിക്കാരെ പോലെ എസ്.സി, എസ്.ടി സമുദായങ്ങളിലെ മേൽത്തട്ടുകാരെയും കണ്ടെത്തണമെന്ന് ജസ്റ്റിസ് വിക്രം നാഥും വിധിച്ചു.
സംവരണം ഒന്നാം തലമുറയിൽ പരിമിതപ്പെടുത്തണമെന്ന് ജസ്റ്റിസ് പങ്കജ് മിത്തൽ വിധിയിൽ വ്യക്തമാക്കി. ഒന്നാം തലമുറയിലെ ഒരംഗം സംവരണത്തിലൂടെ ഉന്നത പദവിയിലെത്തിയാൽ രണ്ടാം തലമുറക്കാരന് സംവരണം കൊടുക്കരുത്. സംവരണത്തിൽ പുനരാലോചന വേണമെന്നും പാർശവത്കൃത വിഭാഗങ്ങളുടെ ഉന്നമനത്തിന് മറ്റുരീതികൾ ആവിഷ്ക്കരിക്കണമെന്നും ജസ്റ്റിസ് മിത്തൽ നിർദേശിച്ചു.
ഭരണഘടനക്കെതിരെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി
അതേസമയം എസ്.സി, എസ്.ടി വിഭാഗങ്ങളിൽ അതിപിന്നാക്കക്കാരെ കണ്ടെത്താൻ സംസ്ഥാന സർക്കാറുകളെ അനുവദിക്കുന്നത് ഭരണഘടനയുടെ എസ്.സി, എസ്.ടി പട്ടികയുണ്ടാക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം 341-നെതിരാണെന്ന് ജസ്റ്റിസ് ബേല എം. ത്രിവേദി തന്റെ ന്യൂനപക്ഷ വിധിയിലെഴുതി. പട്ടിയുണ്ടാക്കുമ്പോൾ രാഷ്ട്രീയ പരിഗണനകൾ ഒഴിവാക്കാനാണ് ഈ അനുച്ഛേദം. സംവരണ വിഭാഗങ്ങൾക്കുള്ളിൽ ഉപവർഗീകരണം രാഷ്ട്രപതിയുടെ പട്ടികയിൽ മാറ്റം വരുത്തുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരു ഉപജാതിക്ക് മുൻഗണന നൽകുന്നത് അതേ വിഭാഗത്തിൽപ്പെടുന്ന മറ്റു ജാതിക്കാരുടെ ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്താനിടയാക്കുമെന്ന് ബേല എം. ത്രിവേദി ചൂണ്ടിക്കാട്ടി. പാർലമെന്റ് പാസാക്കിയാൽ അല്ലാതെ ഈ പട്ടികയിൽ മാറ്റം വരുത്താനാവില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.