ഒാക്സിജൻ ക്ഷാമം: യു.പിയിൽ മാതാവിന് കൃത്രിമശ്വാസം നൽകി പെൺമക്കൾ; അവസാനം യുവതി മരണത്തിന് കീഴടങ്ങി -ഹൃദയഭേദകം ഇൗ ദൃശ്യങ്ങൾ
text_fieldsയു.പിയിലെ ബഹ്റൈച്ച് ജില്ലയിൽ നിന്ന് വീണ്ടുമൊരു ദുരന്തവാർത്തകൂടി. ഗുരുതരാവസ്ഥയിൽ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ച മാതാവിന് ഒാക്സിജൻ ഇല്ലാത്തതിനാൽ കൃത്രിമശ്വാസം നൽകിയത് ഒപ്പംവന്ന പെൺമക്കൾ. അവസാനം ചികിത്സ ആരംഭിക്കുന്നതിനുമുമ്പ് അവർ മരണത്തിന് കീഴടങ്ങുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വൈറലായി. ഓക്സിജെൻറ കുറവും ഉദ്യോഗസ്ഥരുടെ അലംഭാവവും സംബന്ധിച്ച് നിരവധിപേർ പരാതിപ്പെടുന്നതും വീഡിയോയിൽ കാണാം.
ആശുപത്രിയിലെത്തിക്കുേമ്പാൾ വനിതാ രോഗി ശ്വാസതടസം അനുഭവിച്ചിരുന്നതായി എമർജൻസി മെഡിക്കൽ ഓഫീസർ അഹ്തിസം അലി പറഞ്ഞു. എന്നാൽ ഡോക്ടർ എത്തിയപ്പോഴേക്കും അവർ മരിച്ചിരുന്നു. വീഡിയോ വൈറലായതിനെതുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ശംഭു കുമാറും മെഡിക്കൽ കോളേജിലെ മുതിർന്ന ഡോക്ടർമാരും എത്തി രോഗിയെ പരിശോധിച്ചു. യുവതിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുവന്നപ്പോൾതന്നെ മരണാസന്നയായിരുന്നു എന്നാണ് മഹാരാജ് സുഹെൽദേവ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ എ.കെ.സാഹ്നി പറയുന്നത്.
'ഡോക്ടർമാർ ചികിത്സ ആരംഭിക്കുന്നതിനുമുമ്പുതന്നെ അവർ മരിച്ചു'-അദ്ദേഹം പറഞ്ഞു. രോഗി മരിച്ച ശേഷമാണ് പെൺമക്കൾ കൃത്രിമ ശ്വാസം നൽകിയതെന്നും മെഡിക്കൽ കോളേജിൽ ഓക്സിജെൻറ കുറവ് ഇല്ലെന്നും എ.കെ.സാഹ്നി പറയുന്നു. യു.പി സർക്കാർ നേരത്തെ ഏർപ്പെടുത്തിയ ലോക്ഡൗൺ മെയ് ആറിന് രാവിലെ 7 വരെ നീട്ടുമെന്ന് തിങ്കളാഴ്ച അഡീഷണൽ ചീഫ് കമ്മീഷണർ നവീനീത് സെഗാൾ അറിയിച്ചു. ലോക്ഡൗൺ സമയത്ത് എല്ലാ അവശ്യ സേവനങ്ങളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.