
ബംഗാൾ കലാപം 'കത്തിച്ച്' ഗവർണർ ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടേക്കും
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിനു ശേഷമുള്ള അക്രമങ്ങളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രിക്കെഴുതിയ കത്ത് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ച ഗവർണർ ജഗ്ദീപ് ധൻകർ ഇന്ന് ഡൽഹിയിൽ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കണ്ട് സ്ഥിതിഗതികൾ വിലയിരുത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. മുഖ്യമന്ത്രി മമതക്ക് അയച്ച കത്ത് സ്വന്തമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിനെിരെ കടുത്ത വിമർശനവുമായി സംസ്ഥാന ഭരണകുടം രംഗത്തെത്തിയിരുന്നു. നിരന്തരം ട്വീറ്റുകളുമായാണ് ഗവർണർക്കെതിരെ സർക്കാർ പ്രതിഷേധം അറിയിച്ചത്. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് കത്ത് സമൂഹ മാധ്യമത്തിലിട്ടതെന്ന് ട്വീറ്റുകൾ കുറ്റപ്പെടുത്തി. ''കത്ത് മുഖ്യമന്ത്രിക്കുള്ളതാണ്. പക്ഷേ, ഇത് നൽകിയത് ട്വീറ്റുകളിലൂടെ പൊതുമാധ്യമങ്ങൾക്കും. ഇത്തരം ആശയവിനിമയങ്ങളുടെ എല്ലാ പവിത്രതയും ഉല്ലംഘിക്കുന്നതാണിത്''- എന്നായിരുന്നു വിമർശനം.
തെരഞ്ഞെടുപ്പ് കമീഷൻ ചുമതല അവസാനിക്കാത്ത ഘട്ടത്തിലാണ് ആക്രമണം നടന്നത്. പുതിയ സർക്കാർ അധികാരമേറിയതോടെ ക്രമ സമാധാനം പുനഃസ്ഥാപിച്ചതായും കുറ്റപ്പെടുത്തി.
സാമൂഹിക വിരുദ്ധർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ നിർദേശം നൽകിയിരുന്നുവെന്നും അതോടെ പ്രശ്നങ്ങൾ നിയന്ത്രണ വിധേയമായെന്നും സർക്കാർ പറയുന്നു.
മുഖ്യമന്ത്രിക്കുള്ള കത്തിന്‍റെ പകർപ്പ് ചൊവ്വാഴ്ചയാണ് ഗവർണർ ട്വിറ്ററിലിട്ടത്. മമത ബോധപൂർവം നിശ്ശബ്ദതയും നിസ്സംഗതയും തുടരുകയാണെന്നും പ്രതികാരമെന്ന നിലക്ക് രക്തമൊഴുക്കുകയാണെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.