അഞ്ജലിയെ വലിച്ചിഴച്ച കാറിന്റെ ഉടമയും അറസ്റ്റിൽ; ഇതുവരെ പിടിയിലായത് ആറ് പേർ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ കിലോമീറ്ററോളം യുവതിയെ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. യുവതിയുടെ സ്കൂട്ടറുമായി നീങ്ങിയ ബലേനോ കാറിന്റെ ഉടമയായ അശുതോഷാണ് പിടിയിലായത്. കേസിൽ നേരത്തെ അഞ്ച് പേർ അറസ്റ്റിലായിരുന്നു.
ഡൽഹിയിലെ സുൽത്താൻപുരിയിലാണ് പെൺകുട്ടിയെ കാറിനടിയിലൂടെ മണിക്കൂറുകളോളം വലിച്ചിഴച്ച് കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട പെൺകുട്ടിയെ പ്രതികൾക്ക് മുൻപരിചയമില്ലായിരുന്നുവെന്നും എന്നാൽ കാറിനടിയിൽ പെൺകുട്ടി കുടുങ്ങിയതിനെകുറിച്ച് അവർക്ക് അറിയാമായിരുന്നുവെന്നുമാണ് സി.സി.ടി.വി ദൃശ്യങ്ങൾ നൽകുന്ന സൂചനയെന്നും പൊലീസ് പറഞ്ഞു.
സംഭവം നടന്നത് ജനുവരി ഒന്നിന് പുലർച്ചെ 2.04നും 2.06നുമിടയിലാണ്. മൃതദേഹം കണ്ടെത്തിയ 4.15നും. സംഭവം നടന്നതും മൃതദേഹം കണ്ടെത്തിയതുമായ സ്ഥലങ്ങൾ തമ്മിൽ 10-12 കി.മി ദൂര വ്യത്യാസമുണ്ട്. എത്ര ദൂരം കാറിനടിയിലൂടെ പെൺകുട്ടിയെ വലിച്ചിഴച്ചു എന്നത് വ്യക്തമായി പറയാൻ സാധിക്കില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
കേസിലെ മുഖ്യ ദൃക്സാക്ഷിയായ അഞ്ജലിയുടെ സുഹൃത്ത് നിധിയുടെ മൊഴി പൊലീസ് എടുത്തിരുന്നു. അപകടം നടക്കുമ്പോൾ അഞ്ജലിക്കൊപ്പം സ്കൂട്ടറിൽ നിധിയുമുണ്ടായിരുന്നു. നിധിയും പ്രതികളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.