'ഡൽഹിയിൽ നിന്ന് ബംഗളൂരു വഴി തമിഴ്നാട്ടിലേക്ക്'; പരീക്ഷ എഴുതാതിരിക്കാൻ 17കാരൻ സഞ്ചരിച്ചത് 2000 കിലോമീറ്റർ
text_fieldsഡൽഹി: പരീക്ഷ എഴുതാതിരിക്കാൻ 17-കാരൻ സഞ്ചരിച്ചത് 2000 കിലോമീറ്റർ. ഡൽഹിയിൽ നിന്ന് വീട് വിട്ടിറങ്ങി ബംഗളൂരു വഴി തമിഴ്‌നാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു. 11-ാം ക്ലാസ് വിദ്യാർഥിയാണ് പരീക്ഷഭയത്താൽ വീടുവിട്ടിറങ്ങിയത്.
കൗമാരക്കാരൻ ആദ്യം ബംഗളൂരുവിലേക്ക് ട്രെയിൻ കയറുകയും തുടർന്ന് ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്ത് തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ എത്തുകയുമായിരുന്നു. വിദ്യാർഥി കൃഷ്ണഗിരിയിൽ കെട്ടിട നിർമാണ തൊഴിലാളിയായി ജോലി ചെയ്യാനും ആരംഭിച്ചിരുന്നു.
ഫെബ്രുവരി 21ന് പിതാവ് കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നതായി ഡൽഹി പൊലീസ് ക്രൈംബ്രാഞ്ചിലെ ഡി.സി.പി വിക്രം സിങ് പറഞ്ഞു. മകൻ വീട് വിട്ടുപോയെന്നും അവനെ അന്വേഷിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സന്ദേശം അയച്ചെന്നും പിതാവ് അറിയിച്ചു. പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കുട്ടിയെ കണ്ടെത്താൻ പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തു.
അന്വേഷണത്തിനിടെ കുട്ടി തമിഴ്‌നാട്ടിൽ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടി ബംഗളൂരുവിലേക്ക് പോയെന്ന് കണ്ടെത്തിയ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഒരു സംഘത്തെ അയച്ചു. അവിടെ നിന്നാണ് തമിഴ്നാട്ടിലെ നിർമാണ സ്ഥലത്തേക്ക് പൊലീസിന് എത്താനായത്. കുട്ടിയെ പൊലീസ് മാതാപിതാക്കൾക്ക് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.