'ദീദി നിങ്ങളേയും സ്വത്തുക്കളേയും സംരക്ഷിക്കും'; പശ്ചിമബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മമത
text_fieldsന്യൂഡൽഹി: പശ്ചിമബംഗാളിൽ വഖഫ് ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി. ന്യൂനപക്ഷ സമുദായംഗങ്ങൾ ഒരുമിച്ച് നിൽക്കണമെന്നും തെറ്റായ പ്രചാരണങ്ങളെ ചെറുക്കണമെന്നും മമത പറഞ്ഞു. വഖഫ് നിയമം നടപ്പാക്കുന്നതിനെതിരെ ബംഗാളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
ന്യൂനപക്ഷങ്ങൾക്കും അവരുടെ സ്വത്തിനും വേണ്ടി താൻ പ്രതിഷേധിക്കും. കൊൽക്കത്തയിൽ നവ്കർ മഹാമന്ത്ര ദിവസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് മമതയുടെ പരാമർശം. വഖഫ് ഭേദഗതി നിയമം നിങ്ങൾക്ക് ദുഃഖമുണ്ടാക്കിയെന്ന് ഞങ്ങൾക്ക് അറിയാം. ബംഗാളിൽ വിഭജിക്കൽ ഭരിക്കൽ എന്നത് ഉണ്ടാവില്ല. ദീദി നിങ്ങളേയും സ്വത്തുക്കളേയും സംരക്ഷിക്കും. ബംഗാളിൽ ജീവിക്കുന്നവരെ സംരക്ഷിക്കുകയെന്നത് ഞങ്ങളുടെ കർത്തവ്യമാണെന്നും മമത ബാനർജി പറഞ്ഞു.
രാഷ്ട്രീയകെണികളിൽ സമുദായംഗങ്ങൾ വീഴരുത്. രാഷ്ട്രീയമായി നിങ്ങളെ പ്രകോപിക്കാൻ ശ്രമിച്ചാൽ അതിന് വഴങ്ങിക്കൊടുക്കരുത്. നമ്മൾ ഒരുമിച്ച് നിന്നാൽ ലോകം തന്നെ കീഴടക്കാൻ സാധിക്കുമെന്നും മമത ബാനർജി പറഞ്ഞു. ബംഗ്ലാദേശിലെ സാഹചര്യം നോക്കു. വഖഫ് ബിൽ ഇപ്പോൾ പാസാക്കരുതെന്നും അവർ പറഞ്ഞു.
വിഭജിക്കാനുള്ള അജണ്ടയാണ് ബംഗാളിൽ ബി.ജെ.പി നടപ്പിലാക്കുന്നത്. ആദ്യം അവർ ഭരണഘടനയെ ബഹുമാനിക്കാൻ തയാറാവണം. അതിന് ശേഷം മാത്രമേ അവകാശങ്ങളെ കുറിച്ച് സംസാരിക്കാവുവെന്നും മമത പറഞ്ഞു. വഖഫ് നിയമഭേദഗതിക്കെതിരായ പ്രതിഷേധം മുർഷിദാബാദിൽ അക്രമാസക്തമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു മമതയുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.