‘മരണഭയത്താൽ നോക്കുന്ന രോഗികളെ ഒരു നോട്ടംകൊണ്ടുപോലും ആശ്വസിപ്പിക്കാനാകാതെ’
text_fieldsന്യൂഡൽഹി: 24 മണിക്കൂറും മുഴങ്ങികൊണ്ടിരിക്കുന്ന ആംബുലൻസ് സൈറൺ. മരണഭീതിയോടെ നിസഹായരായി മുഖത്തേക്ക് നോക്കുന്ന രോഗികൾ. ആശുപത്രി കിടക്കകൾ നിറഞ്ഞുകവിഞ്ഞു. അത്യാഹിത വിഭാഗവും. രാജ്യ തലസ്ഥാനമായ ഡൽഹിയിൽ കോവിഡ് പിടിമുറുക്കിയതിൻെറ ലക്ഷണങ്ങൾ ആശുപത്രികളിൽ കണ്ടുതുടങ്ങി. ഒരു ദിവസം 2000ത്തിൽ അധികം പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നു. 100നടുത്ത് മരണവും. എങ്കിലും പ്രതീക്ഷ കൈവിടാതെ രാവും പകലും ഓരോ ജീവൻ രക്ഷിക്കാനും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ് ആരോഗ്യപ്രവർത്തകർ.
‘നല്ലതിനുവേണ്ടിമാത്രമാണ് പ്രാർഥന. എങ്കിലും ഏറ്റവും മോശമായതിനെ സ്വീകരിക്കാൻ മനസുകൊണ്ടും ശരീരം കൊണ്ടും തയാറെടുത്തുകഴിഞ്ഞു’ -ഡൽഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രികളിലൊന്നായ മാക്സ് സ്മാർട്ട് സൂപ്പർ സ്പെഷാലിറ്റിയിലെ ഡോക്ടർമാരിൽ ഒരാളായ ദേവൻ ജുനേജ പറഞ്ഞു. രാജ്യത്ത് കോവിഡ് പ്രതിസന്ധി ആരംഭിക്കാൻ തുടങ്ങുന്നതേയുള്ളൂ. കോവിഡ് ബാധിതരുടെ എണ്ണം എപ്പോഴാണ് കുത്തനെ ഉയരുന്നതെന്ന് പറയാൻ കഴിയില്ല. പക്ഷേ അതിനെ നേരിടാൻ തയാറായി കഴിഞ്ഞു അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതിന് മുമ്പുതന്നെ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു തുടങ്ങിയപ്പോൾ ലോക്ഡൗണിൽ ഇളവുകളും വരുത്തി. ഇളവുകൾ വന്നതോടെ രോഗികളുടെ എണ്ണം ദിനം പ്രതി കുതിച്ചുയരുകയാണ്. തുടർച്ചയായ രണ്ടുദിവസവും 10,000ത്തിൽ അധികംപേർക്ക് കോവിഡ് കണ്ടെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷമായി ഉയർന്നു.
രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ മതിയായ ചികിത്സ നൽകാനോ ശ്രദ്ധ പതിപ്പിക്കാനോ ഡോക്ടർമാർക്ക് കഴിയാതെയായി. സ്റ്റേഡിയങ്ങൾ വരെ ഐസൊലേഷൻ കേന്ദ്രങ്ങളാക്കി മാറ്റി. ശ്മശാനങ്ങൾ നിറഞ്ഞുകവിഞ്ഞു.
കോവിഡ് രോഗികളെ കാണാൻ ബന്ധുക്കെള അനുവദിക്കാറില്ല. മരണഭയത്താൽ നോക്കുന്ന രോഗികളുടെ കൈയിൽ പിടിച്ചോ നോട്ടം കൊണ്ടോ ആശ്വസിപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് ഡോ. ജുനേജ പറയുന്നു. ഈ സമയങ്ങളിൽ തങ്ങളുടെ മനോവീര്യം നഷ്ടപ്പെടാതിരിക്കാൻ പരമാവധി ശ്രമിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ സ്ഥലമില്ലാതായി. പ്രസവ വാർഡുപോലും കോവിഡ് രോഗികൾക്കായി മാറ്റിയെടുത്തു. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്കയുണ്ട്. എവിടെ നിന്നാണ് തങ്ങളിലേക്ക് രോഗബാധ എത്തുകയെന്ന് പറയാൻ കഴിയില്ല -കോവിഡ് രോഗികളെ പരിചരിക്കുന്ന നഴ്സുമാരിൽ ഒരാളായ ജ്യോതി എസ്തർ പറഞ്ഞു.
മണിക്കൂറുകളോളം ചൂടിൽ സുരക്ഷ വസ്ത്രം അണിഞ്ഞുനിൽക്കുന്നതോടെ മാനസികമായും ശാരീരികമായും തളരും. ഒരു തുള്ളി വെള്ളം കുടിക്കാൻ പോലും കഴിയില്ല. ഒന്നും കഴിക്കില്ല. മൂത്രമൊഴിക്കാൻ പോലും കഴിയില്ല -മറ്റൊരു നഴ്സ് പറഞ്ഞു.
രാജ്യത്തിൻെറ പ്രധാന നഗരങ്ങളെ കോവിഡ് മരണ മുനമ്പായി മാറിക്കഴിഞ്ഞു. ദിനംപ്രതി മരിച്ചുവീഴുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. ആശുപത്രികളും ഐസൊലേഷൻ കേന്ദ്രങ്ങളും നിറഞ്ഞുകവിഞ്ഞു. ആരോഗ്യ പ്രവർത്തകർ രാവും പകലുമില്ലാതെ സ്വന്തം ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങുന്നു.
ചികിത്സ കിട്ടാതെ ഓരോ വാര്‍ഡിലും എട്ടും പത്തും രോഗികള്‍ മരിച്ച ലോക്നായക് ജയപ്രകാശ് നാരായണ്‍ (എല്‍.എന്‍.ജെ.പി) ആശുപത്രിയില്‍ മൃതദേഹങ്ങള്‍ മണിക്കൂറുകളോളം രോഗികള്‍ക്കൊപ്പം അനാഥമായി കിടക്കുകയാണ്. ഡല്‍ഹി സര്‍ക്കാറിനുകീഴിലെ വലിയ കോവിഡ് ചികിത്സകേന്ദ്രമായ എല്‍.എന്‍.ജെ.പിയില്‍ രോഗികളോടും മൃതദേഹങ്ങളോടുമുള്ള അവഗണനയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ദേശീയ മനുഷ്യാവകാശ കമീഷന് ആശുപത്രിയിലെത്തി. വിശദ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് കമീഷന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.