'ദയവ് ചെയ്ത് നിയമം കയ്യിലെടുക്കരുത്, പകരം സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തൂ'; പ്രതിഷേധക്കാരോട് സമാധാന അഭ്യർത്ഥനയുമായി മമത
text_fieldsമമത ബാനർജി
കൊൽക്കത്ത: വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വ്യാപിച്ചതിനെ തുടർന്ന് സമാധാന ആഹ്വാനവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. മുര്‍ഷിദാബാദിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് പശ്ചിമബംഗാളിലെ മറ്റ് പ്രദേശങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു.
മതത്തിന്റെ പേരിൽ 'മതവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യരുതെന്നും പ്രതിഷേധിക്കാനുള്ള അവകാശം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം നിയമം കൈയിലെടുക്കരുതെന്നും മമത പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ദക്ഷിണ കൊൽക്കത്തയിലെ കാളിഘട്ടിലെ പ്രശസ്തമായ കാളി ക്ഷേത്രത്തിന് സമീപം സ്‌കൈ വാക്ക് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മമതയുടെ അഭ്യർത്ഥന.
'വാത്സല്യം, മനുഷ്യത്വം, സമാധാനം, സൗഹൃദം, സംസ്കാരം, ഐക്യം, എന്നിവയാണ് ധർമ്മം കൊണ്ട് അർത്ഥമാക്കുന്നത്. മനുഷ്യരെ സ്നേഹിക്കുക എന്നത് ഏതൊരു മതത്തിന്റെയും അടിസ്ഥാന ഘടകം' മമത പറഞ്ഞു.
നമ്മൾ ഒറ്റക്ക് ജനിക്കുകയും ഒറ്റക്ക് മരിക്കുകയും ചെയ്യുന്നു, പിന്നെ എന്തിനാണ് യുദ്ധം ചെയ്യുന്നതെന്നും അശാന്തി പരത്തുന്നെതെന്നും മനുഷ്യരോടുള്ള സ്നേഹം വിജയത്തിലേക്ക് എത്തിക്കുമെന്നും അക്രമം വ്യാപിക്കുന്ന സാഹചര്യത്തിൽ ബാനർജി പറഞ്ഞു.
ആക്രമിക്കപ്പെടുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും മതമോ പശ്ചാത്തലമോ പരിഗണിക്കാതെ അവർക്കൊപ്പം നിൽക്കണമെന്നും മമത ജനങ്ങളോട് ആഹ്വാനം ചെയ്തു. 'സമാധാനപരമായ പ്രതിഷേധങ്ങൾ നടത്താൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ നിയമം കൈയിലെടുക്കരുത്. നമുക്ക് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്നവരെ ആവശ്യമില്ല. അതുകൊണ്ട് ആരെങ്കിലും നിങ്ങളെ നിയമം കയ്യിലെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെങ്കില്‍ അവരുടെ കെണിയില്‍ വീഴരുതെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ മമത ബാനര്‍ജി പറഞ്ഞു.
വെള്ളിയാഴ്ച മുസ്ലീം ഭൂരിപക്ഷ പ്രദേശമായ മുർഷിദാബാദ് ജില്ലയിൽ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം അക്രമങ്ങളിലേക്ക് നയിക്കുകയും മൂന്ന് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തിങ്കളാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിൽ പ്രതിഷേധക്കാർ പൊലീസുമായി ഏറ്റുമുട്ടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.
മുർഷിദാബാദിലെ അക്രമത്തിന് ശേഷം സംസ്ഥാനത്ത് നിയമം നടപ്പാക്കില്ലെന്ന് മമത ഉറപ്പ് നൽകുകയും സമാധാനത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
അതേസമയം മുർഷിദാബാദിലെ സ്ഥിതിഗതികൾ ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങുകയാണെന്നും കടകൾ വീണ്ടും തുറക്കുന്നുണ്ടെന്നും കുടിയിറക്കപ്പെട്ട കുടുംബങ്ങൾ തിരിച്ചെത്താൻ തുടങ്ങിയെന്നും പശ്ചിമ ബംഗാൾ പൊലീസ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.