'ഞങ്ങൾക്ക് നിങ്ങളെ വിശ്വാസമില്ല'; മണിപ്പൂർ സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സുരക്ഷ കാരണങ്ങളാൽ ന്യൂനപക്ഷ വിഭാഗമായ കുക്കി സമുദായത്തിൽപ്പെട്ട വിചാരണത്തടവുകാരനെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റാത്തതിൽ മണിപ്പൂർ സർക്കാറിനെ വിമർശിച്ച് സുപ്രീംകോടതി. സംസ്ഥാനത്തെ വിശ്വസിക്കുന്നില്ലെന്ന് രൂക്ഷമായ സ്വരത്തിൽ കോടതി പറഞ്ഞു. തനിക്ക് പൈൽസും ക്ഷയരോഗവും ഉണ്ടെന്നും കടുത്ത നടുവേദനയുണ്ടായിട്ടും ജയിൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും ചൂണ്ടിക്കാട്ടി ലുങ്കോംഗം ഹാവോകിപ് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് സംസ്ഥാന സർക്കാറിനെ വിമർശിച്ചത്.
“‘ഞങ്ങൾക്ക് സംസ്ഥാന സർക്കാറിനെ വിശ്വാസമില്ല. കുക്കി സമുദായത്തിൽപ്പെട്ടതിനാലാണ് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാത്തത്. വളരെ സങ്കടകരമാണ് ഇത്. അയാളെ പരിശോധിക്കാൻ നിർദേശിക്കുകയാണ്. മെഡിക്കൽ റിപ്പോർട്ടിൽ ഗുരുതരമായ എന്തെങ്കിലും കണ്ടെത്തുകയാണെങ്കിൽ നിങ്ങൾ ഉത്തരവാദികളായിരിക്കും’’ -ബെഞ്ച് പറഞ്ഞു. ചികിത്സക്കായുള്ള നിരന്തര അഭ്യർഥനകൾ ജയിൽ ഉദ്യോഗസ്ഥർ അവഗണിച്ചതായി തടവുകാരന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
തടവുകാരനെ ഗുവാഹതി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി പരിശോധന നടത്താൻ ജയിൽ സൂപ്രണ്ടിനും സർക്കാറിനും സുപ്രീംകോടതി നിർദേശം നൽകി. ജൂലൈ 15നു മുമ്പ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാനും ചികിത്സ ചെലവ് ഉൾപ്പെടെ നൽകാനും കോടതി ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ ക്രമസമാധാന നില പരിഗണിക്കുമ്പോൾ കുക്കി സമുദായത്തിൽപ്പെട്ട തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റുന്നത് അപകടകരമായിരിക്കുമെന്നാണ് സർക്കാറിന്റെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.