അഴിമതിക്കേസ്: കർണാടക മുൻ മന്ത്രി ബി. നാഗേന്ദ്രയെ ഇ.ഡി അറസ്റ്റ് ചെയ്തു
text_fieldsബംഗളുരു: വാൽമീകി കോർപറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ബി.നാഗേന്ദ്ര എം.എൽ.എയെ ഇ.ഡി അറസ്റ്റ് ചെയ്തു. 13 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്.
നാഗേന്ദ്രയുടെയും പട്ടികവർഗ വികസന കോർപ്പറേഷൻ ചെയർമാനും കോൺഗ്രസ് എം.എൽ.എ ബസനഗൗഡ ദദ്ദലിന്റെയും വീടുകളിലും ഓഫീസുകളിലും ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. അതിന് പിന്നാലെയാണ് നാഗേന്ദ്രയെ ഇ.ഡി. കസ്റ്റഡിയിൽ എടുത്തത്. 187 കോടിയിലധികം രൂപ മറ്റൊരു സ്വകാര്യ അക്കൗണ്ടിലേക്ക് വക മാറ്റിയെന്നായിരുന്നു മന്ത്രിക്കെതിരെ ഉയർന്ന ആരോപണം. അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് പട്ടികവർഗ ക്ഷേമ മന്ത്രിയായിരുന്ന നാഗേന്ദ്ര ജൂൺ ആറിന് രാജി സമർപ്പിച്ചിരുന്നു.
87 കോടിയിലധികം ഫണ്ട് ദുരുപയോഗം ചെയ്യാൻ തന്റെ മുതിർന്ന ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചെന്ന് ആരോപിച്ച് മെയ് 26 ന് അക്കൗണ്ട് സൂപ്രണ്ട് പി. ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് കോർപ്പറേഷനുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് വിഷയം ശ്രദ്ധയിൽപ്പെട്ടത്.
പണം ദുർവിനിയോഗം ആരോപിച്ചുള്ള സമ്മർദത്തെ തുടർന്ന് ആത്മഹത്യ ചെയ്യുന്നതിനുമുമ്പ് ചന്ദ്രശേഖരൻ ആറ് പേജുള്ള കുറിപ്പ് എഴുതിയിരുന്നു, ഇതിൽ, പട്ടികവർഗ കോർപ്പറേഷനിലെ രണ്ട് ഉയർന്ന ഉദ്യോഗസ്ഥരുടെയും ബംഗളൂരുവിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ഉയർന്ന ജീവനക്കാരന്റെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ, ഈ അഴിമതി ചൂടേറിയ ചർച്ചകൾക്ക് വഴിയൊരുക്കിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.