പ്രചാരണത്തിന് തറനിലവാരം
text_fieldsന്യൂഡൽഹി: നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം പി ന്നിട്ട് ലോക്സഭ തെരഞ്ഞെടുപ്പ് ആദ്യഘട്ടത്തിലേക്ക് കാലൂന്നിയപ്പ ോൾതന്നെ പ്രചാരണത്തിന് തറനിലവാരം. അരങ്ങേറുന്നത് വിദ്വേഷരാ ഷ്ട്രീയത്തിെൻറ മിന്നലാക്രമണങ്ങൾ. മിനിമം വരുമാനം വേണ്ട, മിനിമം ന ിലവാരം മതി എന്ന് വോട്ടർമാരെക്കൊണ്ട് കൊതിപ്പിച്ചേക്കും നേതാക്കൾ.
മീറത്തിൽ പ്രചാരണത്തിന് പറന്നിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മദ്യക്കമ്പനി’യെന്ന് വിളിച്ചാണ് രാഷ്ട്രീയ എതിരാളികളെ നേരിട്ടത്. യു.പിയിലെ സമാജ്വാദി പാർട്ടി, ആർ.എൽ.ഡി, ബി.എസ്.പി സഖ്യത്തിെൻറ ആദ്യാക്ഷരങ്ങൾ കൂട്ടിച്ചേർത്താൽ മദ്യം എന്നർഥം വരുന്ന ‘സരാബ്’ എന്ന ഹിന്ദി വാക്കു കിട്ടും. യു.പിയുടെ ആരോഗ്യം നശിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന കൂട്ടുകക്ഷി മദ്യം വേണോ എന്നാണ് യു.പിയിലെ ജനങ്ങളോട് പ്രധാനമന്ത്രിയുടെ ചോദ്യം.
തരംതാണ പ്രചാരണം നടത്തുന്ന മോദി മാപ്പുപറയണമെന്ന ആവശ്യം ഉന്നയിച്ചത് മായാവതിയും അഖിലേഷ് യാദവും സഖ്യത്തിൽ ഉൾപ്പെടുത്താത്ത കോൺഗ്രസാണ്. പ്രധാനമന്ത്രിപദത്തിൽ ഇരിക്കുന്നവർ ഇങ്ങനെയാണോ തെരഞ്ഞെടുപ്പുഗോദയിൽ എതിരാളികളെ നേരിടേണ്ടതെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു. അഖിലേഷ് യാദവും പ്രധാനമന്ത്രിയെ വിമർശിച്ചു. യു.പിയിൽ ചർച്ച ഇങ്ങനെ നടക്കുേമ്പാൾ, കർണാടകത്തിൽ വിവാദമായത് കോൺഗ്രസ്, ജെ.ഡി.എസ് നേതാക്കൾക്കുനേരെ ആദായനികുതി വകുപ്പുകാർ റെയ്ഡിന് പാഞ്ഞുചെന്നതാണ്. അഴിമതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. എന്നാൽ, തെരഞ്ഞെടുപ്പിെൻറ മധ്യത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ മോദിസർക്കാർ ദുരുപയോഗിക്കുന്നതിെൻറ പുതിയ തെളിവായി റെയ്ഡ് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
അസമിൽ പൗരത്വപ്രശ്നം വിവാദമാക്കില്ലെന്ന സന്ധി ഉണ്ടാക്കിയാണ് ബി.ജെ.പിയും അസം ഗണപരിഷത്തും സഖ്യം പുനഃസ്ഥാപിച്ചതെങ്കിലും, പ്രചാരണത്തിലേക്ക് കടന്നപ്പോൾ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ തന്നെ അതു കാറ്റിൽപറത്തി. അസമിലെ എല്ലാ അനധികൃത കുടിയേറ്റക്കാരെയും കണ്ടെത്തി നാടുകടത്തുമെന്നാണ് അമിത് ഷാ പ്രസംഗിച്ചത്.
പ്രഹരമാണ് മോദിസർക്കാറിെൻറയും ബി.ജെ.പിയുടെയും മുഖമുദ്രയെന്ന ആക്ഷേപങ്ങൾക്കിടയിലാണ് തെരഞ്ഞെടുപ്പു കളത്തിെൻറ ചിത്രം ഇൗ വിധത്തിലാകുന്നത്. മിന്നലാക്രമണം, നോട്ടാക്രമണം, വ്യോമാക്രമണം എന്നിങ്ങനെ ബഹിരാകാശ പ്രഹരത്തിൽ എത്തിനിൽക്കുകയാണ് സർക്കാർ. ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തൽ, അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യൽ എന്നിങ്ങനെ നീളുന്ന പ്രഹരമുഖങ്ങൾ പുറമെ. മോദി രാജ്യത്തെ അഭിസംബോധന ചെയ്യുന്നതുപോലും ഭയപ്പാടോടെയാണ് ജനം കാണുന്നതെന്ന് പ്രതിപക്ഷം.
സ്ത്രീവിരുദ്ധ പരാമർശങ്ങളും
ലഖ്നോ: കഴിഞ്ഞദിവസം ബി.ജെ.പിയിൽ ചേർന്ന നടി ജയപ്രദക്കെതിരെ യു.പിയിലെ സമാജ്വാദി പാർട്ടി നേതാവ് ഫിറോസ്ഖാൻ സ്ത്രീവിരുദ്ധമായാണ് സംസാരിച്ചത്. ജയപ്രദ കുഴിബോംബാണെന്നായിരുന്നു അദ്ദേഹത്തിെൻറ പരാമർശം. ജയപ്രദ യു.പിയിലെ രാംപുരിൽ എസ്.പിയുടെ അഅ്സം ഖാനെയാണ് നേരിടുന്നത്. ഇൗ തെരഞ്ഞെടുപ്പ് കാലത്ത് രാംപുരിലെ സന്ധ്യകൾ നിറമുള്ളതായിരിക്കുമെന്നും സംബൽ ജില്ലയിലെ യോഗത്തിൽ സംസാരിക്കവെ ഫിറോസ്ഖാൻ പറഞ്ഞു.
പ്രിയങ്ക ഗാന്ധി സുന്ദരിയാണെന്നും കുറച്ചുനേരത്തേയായിരുന്നുവെങ്കിൽ അവരെ തെൻറ സിനിമയിൽ അഭിനയിപ്പിക്കുമായിരുന്നുവെന്നും ബി.ജെ.പി അനുകൂലിയും ശിയ വഖഫ് ബോർഡ് ചെയർമാനുമായ വസീം റസ്വി പറഞ്ഞു. അതേസമയം, ഇൗ പരാമർശത്തിനെതിരെ റസ്വിക്കെതിരെ പൊലീസ് കേസെടുത്തു. കോൺഗ്രസ് നേതാവ് ശരത് ശുക്ലയുടെ പരാതിയിലാണ് കേസെടുത്തത്. വിവാദമായ രാം കി ജന്മഭൂമി എന്ന സിനിമയുടെ നിർമാതാവാണ് റിസ്വി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.