ഗോവയിൽ ഒരുമാസം മുമ്പ് തൃണമൂലിനൊപ്പം പോയ മുൻ കോൺഗ്രസ് എം.എൽ.എ രാജിവെച്ചു
text_fieldsപനാജി: ഗോവയിൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന മുൻ കോൺഗ്രസ് എം.എൽ.എ അലക്സോ റെജിനാൾഡോ ലോറെൻസോ പാർട്ടി വിട്ടു. ഒരുമാസം മുമ്പാണ് ഇദ്ദേഹം തൃണമൂലിൽ ചേർന്നത്. രാജിവെക്കുന്ന സമയം കർടൊറിം മണ്ഡലത്തിലെ എം.എൽ.എയും ഗോവ കോൺഗ്രസ് വർക്കിങ് പ്രസിഡന്‍റുമായിരുന്നു.
ഇത് രണ്ടും രാജിവെച്ചാണ് തൃണമൂലിനൊപ്പം പോയത്. പാർട്ടി വിടുന്നതായി അറിയിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിക്ക് നൽകിയ കത്തിൽ, രാജിവെക്കാനുള്ള കാരണങ്ങളൊന്നും വ്യക്തമാക്കുന്നില്ല. രാജി പത്രക്കുറിപ്പിലൂടെ തൃണമൂലും സ്ഥിരീകരിച്ചു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച സ്ഥാനാർഥികളിൽ ഒരാളായിരുന്നു അലക്സോ.
ഗോവയിൽ മുന്നേറ്റത്തിനു ശ്രമിക്കുന്ന കോൺഗ്രസിന് രാജി വലിയ ആഘാതമായിരുന്നു. രാജിക്കുപിന്നാലെ കോൺഗ്രസ് നേതാവ് മൈകേൽ ലോബോ, അദ്ദേഹത്തെ പാർട്ടിയിലേക്ക് ക്ഷണിച്ചു. അലക്സോ കോൺഗ്രസിലേക്ക് തന്നെ തിരിച്ചെത്തുമെന്നും കർടൊറിം മണ്ഡലത്തിൽ പാർട്ടി സ്ഥാനാർഥിയായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. കർടൊറിം മണ്ഡലത്തിലേക്കുള്ള പകരം സ്ഥാനാർഥിയെ കോൺഗ്രസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.