![Lavoo Mamledar Lavoo Mamledar](https://www.madhyamam.com/h-upload/2021/12/24/1342387-ex-goa-mla-lavoo-mamledar-quits-tmc-dubs-it-as-communal-party.webp)
തൃണമൂലിൽ ചേർന്ന് മൂന്നുമാസത്തിനകം രാജി; ബി.ജെ.പിയെക്കാൾ മോശമായ വർഗീയ പാർട്ടിയെന്ന് ഗോവ മുൻ എം.എൽ.എ
text_fieldsപനാജി: തൃണമൂൽ കോൺഗ്രസിൽ ചേർന്ന് മൂന്നുമാസത്തിന് ശേഷം രാജിവെച്ച് ഗോവ മുൻ എം.എൽ.എ ലാവൂ മംലെദാർ. തൃണമൂൽ കോൺഗ്രസ് വർഗീയ പാർട്ടിയാണെന്നും നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിനുവേണ്ടി ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപിച്ചാണ് രാജി.
മുൻ പോണ്ട എം.എൽ.എയായ ലാവൂ സെപ്റ്റംബറിലാണ് മമത ബാനർജി നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിലെത്തിയത്. പശ്ചിമ ബംഗാളിലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് കാഴ്ചവെച്ച പ്രകടനത്തിൽ ആകൃഷ്ടനായാണ് താൻ പാർട്ടിയിലെത്തിയത്. തൃണമൂൽ കോൺഗ്രസ് മതേതര പാർട്ടിയാണെന്നായിരുന്നു വിശ്വാസം. എന്നാൽ 15-20 ദിവസമായി പാർട്ടിയെ നിരീക്ഷിച്ച് വരികയായിരുന്നു. ഇതിൽനിന്ന് ബി.ജെ.പിയേക്കാൾ മോശമാണെന്ന് മനസിലായി -ലാവൂ പറഞ്ഞു.
സംസ്ഥാനത്തെ ഹിന്ദു, ക്രിസ്ത്യൻ വോട്ടുകളെ വിഭജിക്കാനാണ് തൃണമൂൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ടി.എം.സി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായുള്ള സഖ്യം ഇതിന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്ത്യൻ വോട്ടുകൾ തൃണമൂൽ കോൺഗ്രസിലേക്കും ഹിന്ദു വോട്ടുകൾ എം.ജി.പിയിലേക്കും കേന്ദ്രീകരിക്കാനാണ് ശ്രമം. ടി.എം.സി ഒരു വർഗീയ പാർട്ടിയാണ്. അതിനാലാണ് മതേതരത്വ മൂല്യത്തെ തകർക്കാനുള്ള അവരുടെ ശ്രമം -ലാവൂ കൂട്ടിച്ചേർത്തു.
ഗൃഹലക്ഷ്മി പദ്ധതിയുടെ പേരിൽ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കാനാണ് തൃണമൂലിന്‍റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. 'പശ്ചിമ ബംഗാളിൽ ലക്ഷ്മി ഭണ്ഡാർ പദ്ധതിയിൽ തൃണമൂൽ കോൺഗ്രസ് 500 രൂപ വീതം നൽകി. ഇവിടെ ഗൃഹലക്ഷ്മി പദ്ധതിക്ക് കീഴിൽ 5,000രൂപ നൽകുമെന്നാണ് വാഗ്ദാനം. ഇത് അസാധ്യമാണ്. ഈ പദ്ധതി വാഗ്ദാനം ഗോവയിൽനിന്ന് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുകയെന്നത് മാത്രമാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.