ഉപഭോക്താവെന്ന വ്യാജേന ജ്വല്ലറിയിൽനിന്ന് അഞ്ച് ലക്ഷം രൂപ തട്ടി
text_fieldsമുംബൈ: ഉപഭോക്താവെന്ന വ്യാജേന അജ്ഞാതർ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി കാണിച്ച് ജ്വല്ലറി ഉടമ പൊലീസിൽ പരാതി നൽകി. മുംബൈ എസ്.വി റോഡിൽ രുചിര ജ്വല്ലേഴ്സ് നടത്തുന്ന മിതേഷ് ജെയിൻ ആണ് മലാഡ് പൊലീസിൽ പരാതി നൽകിയത്.
വെള്ളിയാഴ്ച രാവിലെ 11.40ഓടെ അജ്ഞാതരായ രണ്ടു പേർ കടയിലെത്തി ആഭരണങ്ങളുടെ വിലയും മറ്റു വിശദാംശങ്ങളും ചോദിച്ചറിയുകയായിരുന്നു. സാധനങ്ങൾ ലഭിക്കാൻ കടയുടെ ബാങ്ക് അക്കൗണ്ടിലേക്ക് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർ.ടി.ജി.എസ്) വഴി പണമടയ്ക്കേണ്ടതുണ്ടെന്ന് ജെയിൻ അറിയിച്ചു. അക്കൗണ്ട് വിവരങ്ങൾ ചോദിച്ച് പിന്നീട് മടങ്ങിവരാമെന്ന് പറഞ്ഞ് സംഘം മടങ്ങി.
ഉച്ചകഴിഞ്ഞ് രണ്ടുപേരും മടങ്ങിയെത്തുകയും 5.01 ലക്ഷം രൂപക്ക് സ്വർണ്ണ ചെയിനും സ്വർണ്ണ ബിസ്കറ്റും വാങ്ങി. അഞ്ചു ലക്ഷം രൂപ അക്കൗണ്ടിൽ ഇട്ടെന്നും ബാക്കി 1199 രൂപ പണമായി നൽകാമെന്നും പറഞ്ഞ് അവർ ബാങ്ക് അക്കൗണ്ട് പരിശോധിക്കാൻ നിർദേശിച്ചു. തന്റെ അക്കൗണ്ടിലേക്ക് അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചതായി യൂനിയൻ ബാങ്കിൽ നിന്ന് ജെയിന് സന്ദേശം ലഭിച്ചു. തുടർന്ന് പ്രതികൾ സാധനങ്ങൾ വാങ്ങി പോയി.
പിന്നീട്, വൈകുന്നേരം ആറു മണിയോടെ തന്റെ അക്കൗണ്ടിലുണ്ടായിരുന്ന അഞ്ചു ലക്ഷം രൂപ മരവിപ്പിച്ചതായി കാണിച്ച് ജെയിനിന് ബാങ്കിൽ നിന്ന് മറ്റൊരു സന്ദേശം ലഭിച്ചു. അടുത്തദിവസം ബാങ്ക് സന്ദർശിച്ചപ്പോൾ, സൈബർ തട്ടിപ്പിനിരയായ തെലങ്കാന സ്വദേശിയുടെതാണ് തുകയെന്ന് ജെയിൻ അറിഞ്ഞു. ജെയിനിന്റെ അക്കൗണ്ടിലേക്ക് സൈബർ കുറ്റവാളികൾ പണം ഇട്ട് തട്ടിപ്പ് നടത്തിയതാണ് തുക മരവിപ്പിക്കുന്നതിലേക്ക് നയിച്ചത്.
തെലങ്കാന സ്വദേശി പോലീസിൽ നൽകിയ പരാതിയുടെ പകർപ്പ് ബാങ്ക് ജെയിനിന് നൽകി. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ജെയിൻ മലാഡ് പോലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.