ഭയം, ഒറ്റപ്പെടൽ; സൈന്യം മനുഷ്യകവചമാക്കിയ യുവാവ് ദുരിത ജീവിതത്തിൽ
text_fieldsശ്രീനഗർ: ഒരു വർഷം മുമ്പുവരെ നൂല് കൊണ്ടുള്ള കരവിരുതിൽ ജീവിതം കരുപ്പിടിപ്പിച്ച് വന്ന യുവാവായിരുന്നു ഫാറൂഖ് അഹ്മദ് ദർ. പ്രസിദ്ധമായ കശ്മീർ ഷാൾ നെയ്ത്തായിരുന്നു തൊഴിൽ. പൊടുന്നനെയാണ് എല്ലാം തകിടം മറിഞ്ഞത്. ഇപ്പോൾ ആരും തൊഴിൽ നൽകുന്നില്ല. കൂട്ടത്തിൽ കൂട്ടുന്നുമില്ല. കനത്ത ഒറ്റപ്പെടൽ, ഭയം. ദർ സർക്കാർ ഏജൻറാണെന്നാണ് നാട്ടുകാരുടെ ആരോപണം. അതിലേക്ക് നയിച്ച കാര്യങ്ങളാകെട്ട 28കാരനായ യുവാവിന് ഇന്നും പേടിസ്വപ്നം. 2017 ഏപ്രിൽ ഒമ്പതിനാണ് ദറിനെ കശ്മീരിൽ സൈന്യം മനുഷ്യകവചമാക്കിയത്.
നാട്ടുകാരുടെ കല്ലേറിൽനിന്ന് രക്ഷപ്പെടാൻ മേജർ ലീതുൽ ഗൊഗോയ് കണ്ടെത്തിയ സൂത്രമായിരുന്നു അത്. വിഘടനവാദി സംഘടനകളുടെ തെരഞ്ഞെടുപ്പ് ബഹിഷ്കരണാഹ്വാനം ലംഘിച്ച് വോട്ട് ചെയ്യാൻ പോവുകയായിരുന്ന ദറിനെയാണ് സൈന്യം പിടികൂടി ജീപ്പിെൻറ ബോണറ്റിൽ മനുഷ്യകവചമായി കെട്ടിയിട്ടത്. എന്നാൽ, സൈന്യത്തിനുനേരെ കല്ലെറിയുന്നവരിൽ ഒരാൾ എന്നാരോപിച്ചായിരുന്നു സൈന്യം ദറിനെ പിടികൂടിയത്. ക്രൂരമായ മർദനത്തിനുശേഷമാണ് ദറിനെ ജീപ്പിൽ ബന്ധിച്ചതെന്ന് പിന്നീട് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 28 ഗ്രാമങ്ങളിലൂടെ ദറിനെയുമായി സൈന്യം പര്യടനം നടത്തി. കെട്ടിയിട്ട മനുഷ്യനെയുമായി സൈനിക ജീപ്പ് കുതിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വലിയ വാർത്തയായി.
മേജർ ഗൊഗോയിക്ക് ഇതിെൻറ പേരിൽ സൈന്യം പ്രത്യേക ആദരവും നൽകി. എന്നാൽ, പീഡനത്തിനിരയായ ദറിെൻറ ജീവിതം അതോടെ തകരുകയായിരുന്നു. പോളിങ് ബൂത്തിലേക്ക് വോട്ടു ചെയ്യാൻ പോയതാണോ താൻ ചെയ്ത കുറ്റമെന്ന് കണ്ണീരോടെ ദർ ചോദിക്കുന്നു. ‘‘എനിക്കിപ്പോൾ ഉറങ്ങാൻ കഴിയുന്നില്ല, മരുന്നുകളും ഫലിക്കുന്നില്ല, ആരും ജോലി തരുന്നില്ല. സർക്കാർ മൗനത്തിലാണ്. നീതിന്യായ സംവിധാനം അതിെൻറ വഴിക്ക് പോകുന്നു’’-ദർ പറഞ്ഞു. ബുദ്ഗാം ജില്ലയിലെ ചിൽ ഗ്രാമവാസിയാണ് ദർ. ഇപ്പോൾ നാട്ടുകാർ തന്നെ പൂർണമായി അവഗണിക്കുകയാണെന്നും താൻ വോട്ടുചെയ്യാൻ പോയി എന്നതാണ് അവർ കാണുന്ന കുറ്റമെന്നും ദർ പറയുന്നു. ശ്രീനഗറിൽ നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ 93 ശതമാനം പേരും വോെട്ടടുപ്പ് ബഹിഷ്ക്കരിച്ചതായാണ് തെരഞ്ഞെടുപ്പ് കമീഷെൻറ കണക്ക്.
അടുത്തിടെ പുറത്തിറങ്ങിയ ബാഗി 2 എന്ന ബോളിവുഡ് ചിത്രത്തിൽ ദറിനെ മനുഷ്യകവചമാക്കിയ സംഭവം ചിത്രീകരിച്ചതും വിഷയത്തെ വീണ്ടും ദേശീയശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കഴിഞ്ഞ ജൂലൈയിൽ ജമ്മു-കശ്മീർ മനുഷ്യാവകാശ കമീഷൻ ദറിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം അനുവദിക്കുകയുണ്ടായി. എന്നാൽ, അത് കൊടുക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാർ ആവശ്യം നിരസിക്കുകയായിരുന്നു. ഇതിനെതിരെ കശ്മീരിലെ മനുഷ്യാവകാശ സംഘടന പ്രവർത്തകൻ മുഹമ്മദ് അഹ്സാൻ ഉൺടൂ ജമ്മു-കശ്മീർ ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. ഒരു ദിവസം ദറിന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഉൺടൂ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.