രാഷ്ട്രപതിക്ക് തന്നോടുള്ളത് പുത്രവാൽസല്യം: മോദി
text_fieldsന്യൂഡൽഹി: രാഷ്ട്രീയപരമായ അഭിപ്രായ ഭിന്നതകൾക്കിടയിലും ഒരു പിതാവിന്‍റെ വാത്സല്യത്തോടെയാണ് പ്രണബ് മുഖർജി തന്നോട് പെരുമാറിയിട്ടുള്ളതെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. രാഷ്ട്രപതി സ്ഥാനത്തുനിന്ന് പടിയിറങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് പ്രണബ് മുഖർജിയെ പ്രശംസ കൊണ്ട് മൂടുന്ന മോദിയുടെ വാക്കുകൾ. പ്രസിഡന്‍റ് പ്രണബിനായി സമർപ്പിച്ച പുസ്തകം പ്രകാശിപ്പിക്കുന്നതിനിടെയായിരുന്നു മോദിയുടെ വികാരനിർഭരമായ വാക്കുകൾ. ‘പ്രസിഡന്റ് പ്രണബ് മുഖര്‍ജി: എ സ്റ്റേറ്റ്സ്മാന്‍’ എന്ന പുസ്തകമാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ചേര്‍ന്ന് പ്രകാശനം ചെയ്തത്. രാഷ്ട്രപതിയായ ശേഷമുള്ള പ്രണബിന്‍റെ ജീവിതം ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതാണ് പുസ്തകം.
ഹൃദയത്തിന്‍റെ അഗാധതയിൽ നിന്നാണ് തന്‍റെ വാക്കുകൾ എന്ന് വ്യക്തമാക്കിയ മോദി, പ്രണബ് മുഖർജിയുടെ പുത്രവാത്സല്യത്തെക്കുറിച്ച് വാചാലനാകവെ വികാരഭരിതനായി. പ്രധാനമന്ത്രിയുടെ തിരക്കുകൾക്കിടക്ക് ഇടക്കിടെ വിശ്രമിക്കണമെന്ന് അദ്ദേഹം തന്നെ ഉപദേശിച്ചു. ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ച് എപ്പോഴും അദ്ദേഹം മുന്നറിയിപ്പ് നൽകുമായിരുന്നു.
ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന്‍റെ സമയത്ത് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിൽ ജയവും തോൽവിയുണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. രാഷ്ട്രപതി എന്ന നിലയിൽ ഇക്കാര്യം പറയേണ്ട ഉത്തരവാദിത്തമൊന്നും ഇല്ലാതിരുന്നിട്ടും ഇതെല്ലാം എന്നെ അദ്ദേഹം ഓർമപ്പെടുത്തി. അദ്ദഹം മനസ്സിൽ കാത്തുസൂക്ഷിച്ച നന്മയും മനുഷ്യത്വവുമാണ് ഇത് പറയാൻ പ്രേരിപ്പിച്ചതെന്നും മോദി പറഞ്ഞു.
തന്‍റെ പ്രസംഗത്തിൽ മോദിയുടെ പ്രവര്‍ത്തനത്തെ രാഷ്ട്രപതിയും അഭിനന്ദിച്ചു. രാഷ്ട്രീയത്തിലെ അഭിപ്രായവ്യത്യാസങ്ങൾ രാജ്യത്തലവൻമാർ തമ്മിലുള്ള ആരോഗ്യകരമായ ബന്ധത്തിൽ വിള്ളൽ വീഴാൻ അനുവദിക്കരുത് എന്നും രാഷ്ടപതി പറഞ്ഞു.
ഈ മാസം 24നാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് പ്രണബ് കുമാർ മുഖർജിയുടെ കാലാവധി അവസാനിക്കുന്നത്. ജൂലൈ 17നാണ് പ്രണബിന്‍റെ പിൻഗാമിയെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.