പെൺഭ്രൂണഹത്യ റാക്കറ്റ്:കർണാടകയിൽ 34 സ്കാനിങ് കേന്ദ്രങ്ങൾ പൂട്ടിച്ചു
text_fieldsബംഗളൂരു: പെൺ ഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ തുടർ നടപടികൾ കർശനമാക്കി കർണാടക ആരോഗ്യ വകുപ്പ്. അനധികൃതമായി പ്രവർത്തിച്ച 34 സ്കാനിങ് കേന്ദ്രങ്ങൾ സംസ്ഥാനത്ത് നടത്തിയ പരിശോധനക്കിടെ അടച്ചുപൂട്ടിച്ചു. ഗർഭസ്ഥശിശുവിന്റെ ലിംഗനിർണയം നടത്തുന്നതടക്കമുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 156 വ്യാജ ചികിത്സകരെയും കണ്ടെത്തി. സംസ്ഥാനത്ത് നടത്തിയ റെയ്ഡുകളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ കഴിഞ്ഞ ദിവസം സർക്കാറിന് ആരോഗ്യവകുപ്പ് സമർപ്പിച്ചു.
ഒരു മാസത്തിനിടെ 5,083 സ്കാനിങ് കേന്ദ്രങ്ങളിലും നഴ്സിങ് ഹോമുകളിലുമായാണ് ജില്ല ആരോഗ്യ ഉദ്യോഗസ്ഥരും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ചേർന്ന് പരിശോധന നടത്തിയത്. ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയ 34 സ്കാനിങ് കേന്ദ്രങ്ങൾ സീൽ ചെയ്തതിനു പുറമെ, 429 സെന്ററുകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
മാലിന്യക്കുട്ടയിൽ പെൺഭ്രൂണം കണ്ടെത്തിയതിനെ തുടർന്ന് ബംഗളൂരു റൂറൽ ഹോസക്കോട്ടെയിലെ എസ്.പി.ജി ഹോസ്പിറ്റൽ ആൻഡ് ഡയഗ്നോസ്റ്റിക് സെന്റർ ആരോഗ്യവകുപ്പ് അധികൃതർ ഡിസംബർ 13ന് അടച്ചുപൂട്ടിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ബൈയപ്പനഹള്ളി പൊലീസ് നടത്തിയ വാഹന പരിശോധനക്കിടെ നിർത്താതെപോയ കാറിനെ പിന്തുടർന്ന അന്വേഷണമാണ് സംസ്ഥാനത്തെ ഞെട്ടിച്ച ഭ്രൂണഹത്യ റാക്കറ്റിലേക്കെത്തിച്ചത്.
പെൺഭ്രൂണഹത്യ റാക്കറ്റുമായി ബന്ധപ്പെട്ട കേസിൽ ഡോക്ടർമാർ, ടെക്നീഷ്യന്മാർ, നഴ്സുമാർ, ആശുപത്രി ജീവനക്കാർ, ഏജന്റുമാർ എന്നിവരുൾപ്പെടെ 13 പേർ കേസിൽ അറസ്റ്റിലായിരുന്നു. സി.ഐ.ഡി വിഭാഗമാണ് കേസ് അന്വേഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.