ഉത്തരാഖണ്ഡിൽ വനസംരക്ഷണത്തിനുള്ള ഫണ്ട് ഉപയോഗിച്ചത് ഐഫോൺ വാങ്ങാൻ; അഴിമതിയെന്ന് സി.എ.ജി
text_fieldsഡെറാഡൂൺ: ഉത്തരാഖണ്ഡ് വനം വകുപ്പിൽ വൻ അഴിമതിയെന്ന് സി.എ.ജി. വനസംരക്ഷണത്തിന് വേണ്ടിയുള്ള ഫണ്ട് ഐഫോൺ വാങ്ങാനും ഓഫീസ് മോടിപിടിപ്പിക്കാനും ഉപയോഗിച്ചുവെന്നാണ് സി.എ.ജി കണ്ടെത്തിയിരിക്കുന്നത്. 2021-22 വർഷത്തിലെ റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച കണ്ടെത്തലുള്ളത്. വനംവകുപ്പിന് പുറമേ ആരോഗ്യം, പി.ഡബ്യു.ഡി എന്നിവരും കൃത്യമായ പ്ലാനിങ് ഇല്ലാതെ പൊതുഫണ്ട് വിനിയോഗിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
വനവൽക്കരണത്തിന് വേണ്ടിയുള്ള 14 കോടിയുടെ ഫണ്ടാണ് ഇത്തരത്തിൽ വകമാറ്റിയിരിക്കുന്നതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. ഈ ഫണ്ട് ഉപയോഗിച്ച് ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഫ്രിഡ്ജ്, കൂളർ എന്നിവ വാങ്ങുകയായിരുന്നു. ഇതിനൊപ്പം കെട്ടിടം മോടിപിടിപ്പിക്കുന്നതിനും പണം ചെലവഴിച്ചു.
വനവൽക്കരണത്തിന് വേണ്ടിയുള്ള ഫണ്ട് ലഭിച്ച് രണ്ട് വർഷത്തിനുള്ളിൽ അത് പൂർത്തിയാക്കണമെന്നാണ് മാർഗനിർദേശം. എന്നാൽ, 14 കോടിയുടെ ഫണ്ട് ലഭിച്ചിട്ടും എട്ട് വർഷമായിട്ടും വനവൽക്കരണത്തിനുള്ള നടപടികളിൽ പൂർത്തിയാക്കിയിട്ടില്ല. ഇത് ചട്ടലംഘനമാണെന്നാണ് സി.എ.ജി വ്യക്തമാക്കി.
ഇതിനൊപ്പം വനവൽക്കരണത്തിനായി വെച്ചുപിടിപ്പിച്ച മരങ്ങളിൽ 33 ശതമാനം മാത്രമേ ശരിയായ രീതിയിൽ വളർന്നുള്ളുവെന്നും സി.എ.ജി കണ്ടെത്തിയിട്ടുണ്ട്. കാലാവധി കഴിഞ്ഞ മരുന്നുകൾ സൂക്ഷിച്ചതുമായി ബന്ധപ്പെട്ടാണ് ഉത്തരാഖണ്ഡ് ആരോഗ്യവകുപ്പിനെതിരായ ആരോപണം. രണ്ട് വർഷത്തോളമായി ഇത്തരത്തിൽ മരുന്ന് സൂക്ഷിച്ച ആശുപത്രികളുമുണ്ടെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.