81 കോടി ഇന്ത്യക്കാരുടെ ഡേറ്റ ചോർത്തിയ നാലുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐ.സി.എം.ആർ) ഡേറ്റ ബാങ്കിൽ നിന്ന് 81 കോടിയിലധികം ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർത്തി ഡാർക്ക് വെബിൽ വിൽപനക്കുവെച്ച സംഭവത്തിൽ നാലുപേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് സംസ്ഥാനങ്ങളിൽനിന്നുള്ള നാലുപേരെയാണ് നിലവിൽ പിടികൂടിയിരിക്കുന്നത്.
ആധാർ, പാസ്പോർട്ട് അടക്കമുള്ള രേഖകൾ ഒക്ടോബറിൽ ഡാർക്ക് വെബിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ പരിശോധനയിൽ വൻ ഡേറ്റ ചോർച്ച നടന്നതായി സ്ഥിരീകരിച്ചു. തുടർന്ന് ഡിസംബർ തുടക്കത്തിൽ ഡൽഹി പൊലീസ് സ്വമേധയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ ഡേറ്റ ചോർച്ചയാണിത്. ഒഡിഷ സ്വദേശിയായ ബി.ടെക് ബിരുദധാരി, ഹരിയാന സ്വദേശികളായ രണ്ടുപേർ, മധ്യപ്രദേശിലെ ഝാൻസിയിൽനിന്നുള്ള ഒരാൾ എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഡൽഹി കോടതി ഇവരെ ഏഴുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്നുവർഷം മുമ്പ് ഒരു ഗെയിമിങ് പ്ലാറ്റ്ഫോമിൽ വെച്ചാണ് പ്രതികൾ പരസ്പരം പരിചയപ്പെടുന്നത്. സുഹൃത്തുക്കളായ ഇവർ പെട്ടെന്ന് പണം സമ്പാദിക്കാൻ തീരുമാനിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് പറഞ്ഞു.
യു.എസ് സുരക്ഷ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ), പാകിസ്താനിൽ ആധാർ പോലെ ഉപയോഗിക്കപ്പെടുന്ന കമ്പ്യൂട്ടറൈസ്ഡ് നാഷനൽ ഐഡന്റിറ്റി കാർഡ് (സി.എൻ.ഐ.സി) എന്നിവയിൽ നിന്നുള്ള വിവരങ്ങളും മോഷ്ടിച്ചതായി പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. അമേരിക്കൻ സൈബർ സെക്യൂരിറ്റി ആൻഡ് ഇന്റലിജൻസ് ഏജൻസിയാണ് ആദ്യം ഈ ഡേറ്റ ചോർച്ച കണ്ടെത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.