പതഞ്ജലി മുളകുപൊടിയിൽ മായം; ടൺകണക്കിന് പൊടി വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു
text_fieldsന്യൂഡൽഹി: മായം കലർത്തലും കീടനാശിനി സാന്നിധ്യവും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യവുമടക്കമുള്ള വിവാദങ്ങൾ വിട്ടൊഴിയാതെ ബാബ രാംദേവിന്റെ പതഞ്ജലി ഫുഡ്സ്. ഏറ്റവുമൊടുവിൽ പതഞ്ജലിയുടെ ചുവന്ന മുളകുപൊടിയിൽ കീടനാശിനി അംശം കണ്ടെത്തി. ഇന്ത്യൻ ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ (എഫ്.എസ്.എസ്.എ.ഐ) പരിശോധനയിലണ് അമിതമായ തോതിൽ കീടനാശിനി കണ്ടെത്തിയത്. ഇതേതുടർന്ന് നാല് ടൺ മുളകുപൊടി വിപണിയിൽനിന്ന് തിരിച്ചുവിളിക്കാൻ എഫ്.എസ്.എസ്.എ.ഐ ഉത്തരവിട്ടു.
പതഞ്ജലി ഫുഡ്സ് ലിമിറ്റഡിന്റെ എ.ജെ.ഡി 2400012 എന്ന ബാച്ചിലുള്ള 200 ഗ്രാം പാക്കറ്റിലാണ് കീടനാശിനിയുടെ അമിത സാന്നിധ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് ഒരു ബാച്ച് തിരിച്ചുവിളിക്കാൻ ജനുവരി 13നാണ് എഫ്.എസ്.എസ്.എ.ഐ ഉത്തരവിട്ടത്. ഇതുപ്രകാരം ഈ ബാച്ച് വിപണിയിൽനിന്ന് തിരിച്ചുവിളിച്ചു. മുളകുപൊടിയുടെ സാമ്പിൾ പരിശോധിച്ചപ്പോൾ അനുവദനീയമായതിൽ കൂടുതൽ കീടനാശിനി അംശം കണ്ടെത്തിയ സാഹചര്യത്തിലായിരുന്നു ഉത്തരവ്.
1986ലാണ് ബാബ രാംദേവ് പതഞ്ജലി ഫുഡ്സ് സ്ഥാപിച്ചത്. ബിസ്കറ്റ്, നൂഡിൽസ്, പഞ്ചസാര എന്നിവയും വിവിധ ഭക്ഷ്യ എണ്ണകളും പാക്കേജ് ഫുഡും പതഞ്ജലി ഫുഡ്സ് വിപണിയിലിറക്കുന്നുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ 21% വർധനവ് രേഖപ്പെടുത്തി 309 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായം. 8,199 കോടി രൂപയാണ് ഈ കാലയളവിൽ മൊത്തവരുമാനം.
കാൻസറിന് കാരണമാകുന്ന കീടനാശിനി ഉയർന്ന അളവിൽ കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ സുഗന്ധവ്യഞ്ജന നിർമ്മാതാക്കളായ എം.ഡി.എച്ച്, എവറസ്റ്റ് എന്നിവയുടെ ചില ഉൽപ്പന്നങ്ങളുടെ വിൽപ്പന ഹോങ്കോങ്ങിലും സിംഗപ്പൂരിലും നിർത്തിവച്ചിരുന്നു. ഇതേത്തുടർന്ന് ഇത്തരം ഉൽപന്നങ്ങളുടെ പരിശോധന ശക്തമാക്കിയിരുന്നു.
കഴിഞ്ഞവർഷം ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റി പതഞ്ജലിയുടെ 14 ഉൽപന്നങ്ങളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ഇതേതുടർന്ന് ഇവയുടെ വിൽപന നിർത്തിവെച്ചതായി പതഞ്ജലി ആയുർവേദ ലിമിറ്റഡ് സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ലൈസൻസ് റദ്ദാക്കിയ ഉൽപന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകുകയും ചെയ്തു. ഇവയുടെ പരസ്യം പിൻവലിക്കാനും ആവശ്യപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധ വാക്സിനേഷൻ ഡ്രൈവിനും ആധുനിക വൈദ്യശാസ്ത്രത്തിനുമെതിരെ പതഞ്ജലി അപകീർത്തികരമായ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയതിന്റെ പേരിൽ പതഞ്ജലി ആയുർവേദ ലിമിറ്റഡിനെതിരെ നടപടിയെടുക്കാതിരുന്ന ഉത്തരാഖണ്ഡ് ലൈസൻസിങ് അതോറിറ്റിക്കെതിരെ രൂക്ഷ വിമർശനം സുപ്രീംകോടതി നേരത്തെ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് 14 ഉൽപന്നങ്ങളുടെ വിൽപന ലൈസൻസിങ് അതോറിറ്റി തടഞ്ഞത്.
ഇതിനുപുറമെ, ഇടക്കാല ഉത്തരവ് ലംഘിച്ച് കർപ്പൂര ഉൽപന്നങ്ങൾ വിറ്റതിന് പതഞ്ജലിക്ക് ബോംബെ ഹൈകോടതി 50 ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. വ്യാപാര മുദ്ര ലംഘനവുമായി ബന്ധപ്പെട്ട് പതഞ്ജലിക്ക് എതിരെ മംഗളം ഓർഗാനിക് കമ്പനി നൽകിയ പരാതിയിലെ ഇടക്കാല ഉത്തരവാണ് ലംഘിച്ചതിനാണ് നടപടി. ഉത്തരവ് ലംഘിക്കുന്നത് പൊറുപ്പിക്കാനാകില്ലെന്ന് പറഞ്ഞ് ജസ്റ്റിസ് ആർ.ഐ ചഗ്ലയുടെ സിംഗ്ൾ ബെഞ്ചാണ് പിഴയിട്ടത്.
പതഞ്ജലിയുടെ മധുര പലഹാരമായ സോന പപ്ടിക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കമ്പനിയുടെ അസിസ്റ്റന്റ് മാനേജരടക്കം മൂന്നുപേർക്ക് പിത്തോരഗഡിലെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആറുമാസം തടവും പിഴയും വിധിച്ചിരുന്നു. മൂന്ന് പേർക്കും യഥാക്രമം 5,000, 10,000, 25,000 രൂപയാണ് പിഴ വിധിച്ചത്. ഉൽപ്പന്നത്തിന്റെ ഗുണനിലവാര പരിശോധനയിലാണ് സോന പപ്ടിക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയത്. ഉത്തരാഖണ്ഡിലെ രുദ്രാപൂർ ലബോറട്ടറിയിലാണ് പതഞ്ജലിയുടെ സോന പപ്ടി ഗുണനിലവാര പരിശോധനക്ക് വിധേയമാക്കിയത്.
കേരളത്തിൽ പതഞ്ജലിക്കെതിരെ 33 കേസുകൾ ഡ്രഗ്സ് വിഭാഗം രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതഞ്ജലി ഗ്രൂപ്പിന്റെ ഔഷധനിർമാണ വിഭാഗം ദിവ്യ ഫാർമസിയുടെ ഉടമകളായ ദിവ്യയോഗ മന്ദിർ ട്രസ്റ്റ് പ്രസിഡന്റ് ബാബാ രാംദേവും ജനറൽ സെക്രട്ടറി ആചാര്യ ബാലകൃഷ്ണനും മൂന്നും രണ്ടും പ്രതികളായി കോഴിക്കോട് അസിസ്റ്റന്റ് ഡ്രഗ്സ് കൺട്രോളർ ഷാജി എം. വർഗീസ് രൂപവത്കരിച്ച സ്പെഷൽ സ്ക്വാഡ് കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി-നാലിൽ കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
പരാതികൾ ധാരാളം ഉയർന്നെങ്കിലും രാജ്യത്ത് ആദ്യമായാണ് ഡ്രഗ്സ് വകുപ്പ് പതഞ്ജലി ഗ്രൂപ്പിന്റെ ഔഷധനിർമാതാക്കളായ ദിവ്യ ഫാർമസിക്കെതിരെ കേസുകൾ ഫയൽ ചെയ്ത് നിയമനടപടി തുടങ്ങിയത്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകി ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷണബ്ൾ അഡ്വർടൈസ്മെന്റ്) ആക്ട് 1954 ലംഘിക്കുന്നെന്ന പരാതിയിലാണ് ദിവ്യ ഫാർമസിക്കെതിരെ 33 കേസുകൾ എടുത്തിട്ടുള്ളത്. ആക്ട് പ്രകാരം ചട്ടത്തിൽ ഉൾപ്പെടുത്തിയ അസുഖങ്ങൾക്ക് മരുന്നുകൾ നിർദേശിച്ചും ഫലസിദ്ധി വാഗ്ദാനംചെയ്തും തെറ്റിദ്ധാരണ ജനിപ്പിക്കുന്ന പരസ്യങ്ങൾക്ക് ഈ ആക്ട് പ്രകാരം വിലക്കുണ്ട്. ഇത് ലംഘിച്ച് പതഞ്ജലി പത്രപരസ്യം നൽകിയെന്നാണ് കേസ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.