ആഗോള പട്ടിണി സൂചിക; ഇന്ത്യയുടെ സ്ഥിതി ‘ഗുരുതര’മായതെങ്ങനെ?
text_fieldsആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 105 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 127 രാജ്യങ്ങളിലെ കണക്കെടുത്തപ്പോഴാണ് എത്യോപ്യക്കും മ്യാന്മറിനും ലിബിയക്കും നേപ്പാളിനും ശ്രീലങ്കക്കുമെല്ലാം പിന്നിലായിരിക്കുന്നത്. 27.3 ആണ് ഇന്ത്യയുടെ സ്കോർ. ഇത് ‘ഗുരുതര’ വിഭാഗത്തിലാണ് ഉൾപ്പെടുക. അതേസമയം, കഴിഞ്ഞ വർഷത്തെക്കാൾ ഇന്ത്യ നില മെച്ചപ്പെടുത്തി.
എന്താണ് പട്ടിണി സൂചിക?
ചില ആരോഗ്യ മാനദണ്ഡങ്ങൾവെച്ച് വിവിധ രാജ്യങ്ങളുടെ പട്ടിണി നിലയും ആരോഗ്യാവസ്ഥയും കണക്കാക്കുന്ന രീതിയാണ് ആഗോള പട്ടിണി സൂചിക (ഗ്ലോബൽ ഹങ്കർ ഇൻഡക്സ് -ജി.എച്ച്.ഐ). പോഷകാഹാരക്കുറവ്, വളർച്ചക്കുറവ്, ഭാരക്കുറവ്, ശിശുമരണ നിരക്ക് എന്നീ ഘടകങ്ങൾ പരിശോധിച്ചാണ് ജി.എച്ച്.ഐ കണക്കാക്കുക. 100 പോയന്റ് സ്കെയിൽ വെച്ചാണ് സ്കോർ നിശ്ചയികുക. പൂജ്യം പോയന്റ് എന്നാൽ, പട്ടിണി ഒട്ടുമില്ല എന്നാണർഥം; സ്കോർ കുടുംതോറും പട്ടിണിനില കുടുന്നുവെന്നാണ്. സ്കോർ പത്തിൽ താഴെയാണെങ്കിൽ ‘നന്നേ കുറവ്’, പത്തിനും ഇരുപതിനും ഇടയിലാണെങ്കിൽ ‘ഇടത്തരം’, 20നും 34നും ഇടയിലാണെങ്കിൽ ‘ഗൗരവമേറിയത്’, 35നും 49നും ഇടയിലാണെങ്കിൽ ‘ഭയാനകം’, 50ന് മുകളിലെങ്കിൽ ‘അതിഭയാനകം’ എന്നിങ്ങനെയാണ് ആരോഗ്യശോച്യാവസ്ഥയും പട്ടിണിനിലയും കണക്കാക്കുക.
റാങ്കിൽ ഉയർച്ച; പക്ഷേ...
കാൽനൂറ്റാണ്ട് കാലത്തെ ജി.എച്ച്.ഐ സ്കോർ പരിശോധിക്കുമ്പോൾ ഇന്ത്യ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2000ൽ സ്കോർ 38.4 ആയിരുന്നത് ഇപ്പോൾ 28.7ൽ എത്തിയിരിക്കുന്നു. പക്ഷേ, ആഗോള റാങ്കിൽ ഇന്ത്യ പിറകിൽതന്നെ നിൽക്കുകയാണ്. ഇതിന് രണ്ട് കാരണങ്ങളാണുള്ളത്: ഒന്ന്, ഇതര രാജ്യങ്ങളുടെ ആരോഗ്യ സൂചികയിലുണ്ടായ വളർച്ച. രണ്ട്, ഇന്ത്യയുടെ വളർച്ചനിരക്കിലുണ്ടായ കുറവ്. 2014ൽ, 29.2 ആയിരുന്നു. പത്ത് വർഷം കഴിഞ്ഞിട്ടും സ്കോർ 0.5 മാത്രമാണ് കുറക്കാനായത്. അതേസമയം, ആദ്യ പതിനഞ്ച് വർഷത്തിൽ പത്തിനുമുകളിൽ സ്കോർ താഴ്ത്താൻ കഴിഞ്ഞു. ഈ വളർച്ച 2014നുശേഷമുണ്ടായില്ല. കഴിഞ്ഞ പത്ത് വർഷത്തെ വിഭവാസൂത്രണത്തിന്റെ അഭാവവും ആരോഗ്യ മേഖല സമ്പൂർണമായി അവഗണിക്കപ്പെട്ടതും സാമ്പത്തിക ഞെരുക്കവുമൊക്കെയാണ് ഈ ഇടിവിന് കാരണമായി വിലയിരുത്തപ്പെട്ടിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.