ബ്രിട്ടീഷ് ടൂറിസ്റ്റിനെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ യുവാവിന് കഠിന തടവ്
text_fieldsഗോവ: ഗോവ സന്ദർശിക്കാനെത്തിയ ബ്രിട്ടീഷ്-ഐറിഷ് ടൂറിസ്റ്റുമായി സൗഹൃദം സ്ഥാപിക്കുകയും ശേഷം അവരെ കല്ലുകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ഗോവ സ്വദേശിയായ യുവാവിന് ജീവപര്യന്തം കഠിന തടവ് വിധിച്ച് കോടതി. തെളിവ് നശിപ്പിച്ചതിന് പ്രതിക്ക് രണ്ട് വർഷം തടവും ലഭിക്കും.
2017ലാണ് ഐറിഷ്-ബ്രിട്ടീഷ് പൗരയായ ഡാനിയേൽ മക്‌ലോഗിനെ (28) ഗോവൻ നഗരവാസിയായ വികാത് ഭഗത് (31) ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. വടക്കുപടിഞ്ഞാറൻ അയർലണ്ടിലെ ഡൊണഗൽ സ്വദേശിയായ മക്‌ലോഗിൻ 2017 മാർച്ചിൽ ഗോവ സന്ദർശിക്കുന്നതിനിടെയാണ് ഭഗത് അവളുമായി സൗഹൃദത്തിലായത്. അവരോടൊപ്പം ഒരു വൈകുന്നേരം ചെലവഴിച്ച ശേഷം പ്രതി യുവതിയെ കൊലപ്പെടുത്തുകയായിരുന്നെന്ന് ഗോവ പൊലീസ് സമർപ്പിച്ച കുറ്റപത്രം പറയുന്നു.
ദക്ഷിണ ഗോവയിലെ കാനകോണ ഗ്രാമത്തിലെ വനപ്രദേശത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്കും മുഖത്തും പരിക്കേറ്റ നിലയിൽ വസ്ത്രങ്ങളില്ലാതെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. ബലാത്സംഗത്തിനും കൊലപാതകത്തിനും പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും തെളിവ് നശിപ്പിച്ചതിന് 10,000 രൂപ പിഴയും ജില്ലാ സെഷൻസ് ജഡ്ജി ക്ഷമ ജോഷി ശിക്ഷ വിധിക്കുകയായിരുന്നു.
‘നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ പങ്കെടുത്ത എല്ലാവരോടും വളരെ നന്ദിയുള്ളവരാണ്. അവർ ഒരു മകളെപ്പോലെയാണ് അവളെ പരിഗണിച്ചത്. പൊലീസും അധികൃതരും അക്ഷീണം പോരാടിയെന്ന്’ കൊല്ലപ്പെട്ട യുവതിയുടെ കുടുംബം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.