നാല് വിമാനത്താവളങ്ങളുടെ പേരുമാറ്റാൻ സർക്കാർ അനുമതി
text_fieldsബംഗളൂരു: സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളുടെ പേരുമാറ്റത്തിന് കർണാടക സർക്കാറിന്റെ അനുമതി. ബെളഗാവിയിൽ നടക്കുന്ന നിയമസഭ സെഷനിൽ ഐകകേണ്ഠ്യനയാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്. ഇതുപ്രകാരം, ഹുബ്ബള്ളി വിമാനത്താവളത്തിന് ക്രാന്തിവീര സംഗൊള്ളി രായണ്ണയുടെ പേരും ബെളഗാവി വിമാനത്താവളത്തിന് കിറ്റൂർ റാണി ചെന്നമ്മയുടെ പേരും നൽകും.
ശിവമൊഗ്ഗ വിമാനത്താവളത്തിന് രാഷ്ട്രകവി ഡോ. കെ.വി. പുട്ടപ്പ (കുവെമ്പു)യുടെ പേരും വിജയപുര വിമാനത്താവളത്തിന് ശ്രീ ജഗദ്ജ്യോതി ബസവേശ്വരയുടെ പേരും നൽകും. പുതിയ നാമനിർദേശം കേന്ദ്രത്തിന് സമർപ്പിക്കുമെന്ന് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു.
മംഗളൂരു വിമാനത്താവളത്തിന് കോട്ടി ചെന്നയ്യയുടെ പേരു നൽകണമെന്ന കാർക്കള എം.എൽ.എയും മുൻ മന്ത്രിയുമായ വി. സുനിൽകുമാർ ആവശ്യപ്പെട്ടു. എന്നാൽ, മംഗളൂരു വിമാനത്താവളത്തിന് ഉള്ളാളിലെ തുളുവ രാജ്ഞിയായിരുന്ന വീര റാണി അബ്ബക്കയുടെ പേര് നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ടെന്നും ഇക്കാര്യം പിന്നീട് ചർച്ചചെയ്യാമെന്നും മംഗളൂരുവിൽനിന്നുള്ള ജനപ്രതിനിധി കൂടിയായ സ്പീക്കർ യു.ടി. ഖാദർ പ്രതികരിച്ചു.
1924 ഡിസംബർ 26ന് മഹാത്മാ ഗാന്ധിയുടെ അധ്യക്ഷതയിൽ ബെളഗാവിയിൽ 39ാമത് കോൺഗ്രസ് സെഷൻ അരങ്ങേറിയതിന്റെ 100ാം വാർഷികത്തിന് സ്മാരകം പണിയണമെന്ന നിർദേശവും കർണാടക സർക്കാർ കേന്ദ്രത്തിന് മുന്നിൽവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.