കശ്മീരിൽ മുടിമുറിക്കൽ സംഘം വിലസുന്നു; സ്ത്രീകൾ ഭീതിയിൽ
text_fieldsശ്രീനഗർ: അജ്ഞാതർ വീടുകളിൽ കയറി മുടിമുറിക്കുന്നത് കശ്മീരിലെ സ്ത്രീകളെ ഭീതിയിലാഴ്ത്തി. ഒരു ഡസനിലധികം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും സമൂഹമാധ്യമങ്ങളിൽ പ്രചാരണം ശക്തമാവുകയും ചെയ്തതോടെ ആശങ്ക പടരുകയാണ്. ആക്രമികളെന്ന് കരുതി നിരപരാധികളെ ജനക്കൂട്ടം കൈകാര്യംചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഒറ്റക്കു താമസിക്കുന്ന സ്ത്രീകളാണ് ആക്രമണത്തിന് ഇരയാകുന്നത്. അജ്ഞാതർ വീട്ടിൽ അതിക്രമിച്ചുകയറി ഏതോ ദ്രാവകം മുഖത്ത് തളിക്കുകയും നിമിഷങ്ങൾക്കകം മുടി മുറിക്കുകയുമാണ് ചെയ്യുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകുേമ്പാഴേക്കും മുറിച്ച മുടി നിലത്ത് ഉപേക്ഷിച്ച് ആക്രമികൾ രക്ഷപ്പെടും.
നേരേത്ത അനന്ത്നാഗ് ജില്ലയിലാണ് സംഭവം അരങ്ങേറിയിരുന്നത്. ഒരാഴ്ചയിലധികമായി കുൽഗാം ജില്ലയിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അനന്ത്നാഗ് ജില്ലയിൽ നയീ ബസ്തി മേഖലയിലെ നന്ദ മൊഹല്ലയിൽ 15കാരിയും അതിക്രമത്തിന് ഇരയായി. സംസ്ഥാനത്തിെൻറ തെക്കൻ, മധ്യ മേഖലകളിൽ നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. ഇൗ സാഹചര്യത്തിൽ, പ്രതികളെക്കുറിച്ച് വിവരം നൽകുന്നവർക്ക് മൂന്നുലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് കശ്മീർ റേഞ്ച് െഎ.ജി മുനീർ ഖാൻ പറഞ്ഞു.
പലയിടങ്ങളിലും ജനങ്ങൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. നയീ ബസ്തിയിലെ തിരക്കേറിയ ഖന്നബാൽ-പഹൽഗാം റോഡ് ഉപരോധിച്ചു. വെള്ളിയാഴ്ച ശ്രീനഗർ-ജമ്മു ദേശീയപാതയും ഉപരോധിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകീട്ട് ആക്രമികളെന്ന് കരുതി രണ്ടു യുവാക്കളെ ജനങ്ങൾ മർദിച്ചെങ്കിലും ഇവർ നിരപരാധികളാണെന്ന് വ്യക്തമായി. ഷിർപോറയിൽ യുവാവിനെ ജനക്കൂട്ടം മർദിച്ചു. പ്രതികൾ പിടിയിലാകാൻ വൈകുന്നത് ആശങ്ക വർധിപ്പിക്കുന്നതിനൊപ്പം നിരപരാധികളെ ജനക്കൂട്ടം കൈകാര്യംചെയ്യുന്ന സംഭവങ്ങൾക്കും ഇടയാക്കുകയാണ്. പൊലീസിനെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.