ഹരിയാനയിൽ ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന് ഡ്രൈവർക്കും കണ്ടക്ടർക്കും നേരെ ആക്രമണം
text_fieldsഛണ്ഡിഗഢ്: ഹരിയാനയിൽ ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ വിസമ്മതിച്ച ബസ് ഡ്രൈവർക്ക് നേരെ ചെരിപ്പേറ്. കണ്ടക്ടർക്കും മർദനമേറ്റു. സിർസ ജില്ലയിലെ ഡാബ്വാലി ഡിപ്പോയിലാണ് സംഭവം. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ദേശീയ പണിമുടക്കിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിനായിരുന്നു സഹപ്രവർത്തകരുടെ ആക്രമണം.
സംഭവത്തിൽ ഡ്രൈവറുടേയും കണ്ടക്ടറുടേയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗതാഗത മന്ത്രി മുൽ ചന്ദ് ശർമ്മ പറഞ്ഞു. രണ്ട് ദിവസത്തെ ദേശീയപണിമുടക്ക് ഹരിയാനിലെ പൊതുഗതാഗതത്തെ ബാധിച്ചുവെന്ന് ദ പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. പണിമുടക്കാനുള്ള ജനാധിപത്യപരമായ അവകാശം എല്ലാവർക്കുമുണ്ട്.
എന്നാൽ, അതിന്റെ പേരിൽ സഹപ്രവർത്തകരെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗതാഗത മന്ത്രി കൂട്ടിച്ചേർത്തു. നിയമപരമായ നടപടിക്കൊപ്പം ഡിപ്പാർട്ട്മെന്റ് തലത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണിമുടക്കിനിടെ ചില ജില്ലകളിൽ വലിയ തോതിൽ ബസുകൾ നിരത്തിലിറക്കാൻ സാധിച്ചു. എന്നാൽ, ചില ജില്ലകളിലെ ജനറൽ മാനേജർമാർ ഇതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.