കുഞ്ഞുപെങ്ങളെ ബലിക്കത്തിയിൽ നിന്ന് രക്ഷിച്ചത് പതിനഞ്ചുകാരൻ; പെറ്റമ്മയും അച്ഛനും കളമൊരുക്കിയത് കുരുതിക്ക്
text_fieldsപൊലീസ് സ്റ്റേഷനിലേക്ക് കിതച്ചോടിയെത്തിയ ആ വൃദ്ധയുടെ വാക്കുകൾക്ക് പൊലീസ് ചെവികൊടുത്തില്ലായിരുന്നെങ്കിൽ ആ കുഞ്ഞു പൈതൽ ഇന്ന് ഭൂമിയിൽ ജീവിച്ചിരിക്കുമായിരുന്നില്ല. ജന്മം നൽകിയ അമ്മയും പോറ്റിവളർത്തിയ അച്ഛനും സൗഭാഗ്യങ്ങൾ സ്വന്തമാക്കാനുള്ള അത്യാഗ്രഹം െകാണ്ട് ഒരുക്കിയ കൊലക്കത്തിയിൽ നിന്നാണ് ആ ആറുവയസുകാരി തലനാരിഴക്ക് രക്ഷപ്പെട്ടത്.
തമിഴ്നാട്ടിലെ ഈറോഡ് സത്യമംഗലത്തിനടുത്തുള്ള പിള്ളിയാംപെട്ടിയിലാണു സംഭവം. കുടുംബത്തില്‍ അഭിവൃദ്ധിയുണ്ടാകുമെന്ന മന്ത്രവാദിയുടെ വാക്കുകേട്ട് മാതാപിതാക്കൾ ആറു വയസുകാരിയായ മകളെ ബലി നൽകാൻ ഒരുങ്ങുകയായിരുന്നു.
ചെറുമകളെ മകളും ഭര്‍ത്താവും ബലിനല്‍കാന്‍ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് അറുപതുകാരിയായ ഭാഗ്യമെന്ന സ്ത്രീ പൊലീസിനെ സമീപിക്കുകയായിരുന്നു. പതിനഞ്ചു വയസുള്ള ചെറുമകനാണ് കുഞ്ഞുപെങ്ങളെ അച്ഛനും അമ്മയും കൊല്ലാന്‍ പോകുന്ന വിവരം മുത്തശിയെ അറിയച്ചത്. വിവരം അറിഞ്ഞുടനെ ബലി തടയാനായി ഓടിയെത്തിയ ഭാഗ്യത്തെ മകളും ഭര്‍ത്താവും ആട്ടിയിറക്കി. പരിഭ്രാന്തയായ ഭാഗ്യം നേരെ എസ്.പി ഓഫിസിൽ ഒാടിയെത്തി പരാതി നല്‍കുകയായിരുന്നു.
പരാതി ഗൗരവമായെടുത്ത പൊലീസ് ഭാഗ്യത്തിന്‍റെ മകള്‍ രഞ്ജിത, ഭര്‍ത്താവ് രമേശ്, രമേശിന്‍റെ മറ്റൊരു ഭാര്യ ഇന്ദുമതി, മന്ത്രവാദിയായ ധനലക്ഷ്മി, മാരിയപ്പന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ധനലക്ഷ്മിയുടെ പ്രേരണയില്‍ വീട്ടില്‍ മനുഷ്യക്കുരുതിക്ക് ഒരുക്കം തുടങ്ങിയിരുന്നതായി രമേശും ഭാര്യമാരും പൊലീസിനോട് സമ്മതിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.