മുംബൈയിൽ കനത്ത മഴ; അന്ധേരി സബ്‌വേ വെള്ളത്തിനടിയിലായി
text_fieldsമുംബൈ: വെള്ളിയാഴ്ച രാത്രി മുതൽ തുടരുന്ന കനത്ത മഴ മുംബൈയെ നിശ്ചലമാക്കി. മുംബൈയിലും പാൽഘറിലും യെല്ലോ അലർട്ടും താനെ ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മഴയെ തുടർന്ന് അന്ധേരി സബ്‌വേ അടച്ചു. തുടർച്ചയായി പെയ്യുന്ന മഴയിൽ സബ്‌വേയിൽ വെള്ളം നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി.
വെള്ളിാഴ്ച മുംബൈയുടെ മധ്യഭാഗത്ത് ശരാശരി 78 മില്ലീമീറ്ററും കിഴക്കൻ, പടിഞ്ഞാറൻ മുംബൈയിൽ യഥാക്രമം 57, 67 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. നഗരത്തിൽ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടലിൽ തിരമാലകൾ ഉയരുമെന്നും വേലിയേറ്റമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈയിലെ പൊതുഗതാഗത സംവിധാനങ്ങളെ മഴ ഗണ്യമായി ബാധിച്ചു.
നിർത്താതെ പെയ്യുന്ന മഴ റോഡുകളിലും റെയിൽവേ ട്രാക്കുകളിലും വെള്ളക്കെട്ടിന് കാരണമായിട്ടുണ്ട്. സബർബൻ ട്രെയിൻ സർവീസുകൾ പലയിടത്തും വൈകി. സെൻട്രൽ റെയിൽവേയുടെ പ്രധാന പാതയിൽ കാലതാമസം നേരിടുന്നതായി റെയിൽവേ അറിയിച്ചു. പ്രശ്നങ്ങളുണ്ടെങ്കിലും സബർബൻ സർവീസുകൾ നടക്കുന്നുണ്ടെന്ന് പശ്ചിമ റെയിൽവേ വ്യക്തമാക്കി.
സെൻട്രൽ, വെസ്റ്റേൺ, ഹാർബർ എന്നീ മൂന്ന് ലൈനുകളും വൈകിയാണ് ഓടുന്നത്. താനെ ജില്ലയിൽ അർധരാത്രി മുതൽ കനത്ത മഴയാണ്. താനെ വന്ദന ബസ് ഡിപ്പോയിലും ലോക്കൽ മാർക്കറ്റിലും വെള്ളം കെട്ടിനിന്ന് ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.