മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം വീടുകൾ വിൽക്കരുത്, വാങ്ങരുത് -ബി.ജെ.പി നേതാവ്
text_fieldsലഖ്നോ: മുസ്‌ലിംകളും ഹിന്ദുക്കളും പരസ്പരം വീടുകൾ വാങ്ങരുതെന്ന നിർദേശവുമായി ബി.ജെ.പി നേതാവ്. കാൺപൂർ മേയറും ബി.ജെ.പി നേതാവുമായ പ്രമീള പാണ്ഡെയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും പരസ്‌പരം വീടുകൾ വാങ്ങാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ യോഗി ആദിത്യനാഥ് സർക്കാറിനോട് ആവശ്യപ്പെടുമെന്നും പ്രമീള പാണ്ഡെ പറഞ്ഞു.
രണ്ട് സമുദായങ്ങളും ഒരുമിച്ച് നിൽക്കുന്നുവെന്ന് ഇത് ഉറപ്പാക്കും. ഹിന്ദുക്കൾ പലായനം ചെയ്യാനുള്ള പ്രവണത കാണിക്കുന്നുണ്ടെന്നും പ്രമീള പാണ്ഡെയെ ഉദ്ധരിച്ച് ‘ദി പ്രിന്‍റ്’ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ മുൻഷി പുർവയിൽ നടത്തിയ സന്ദർശനത്തിനിടെയാണ് പ്രമീളയുടെ പരാമർശങ്ങൾ.
ഹിന്ദു ആരാധനാലയത്തിന് സമീപമുള്ള കൈയേറ്റം സംബന്ധിച്ച പരാതികൾ പരിശോധിക്കാനെന്ന പേരിൽ എത്തിയതായിരുന്നു പ്രമീള. മുസ്‌ലിംകൾ കൂടുതൽ പണം നൽകുന്നുണ്ടെന്ന് കരുതി ഹിന്ദുക്കൾ ഇവിടുന്ന് വീടുകൾ വിറ്റ് പോകുന്നു -എന്ന് അവർ പറയുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
“മുൻഷി പൂർവയിലെ ഒരു ആരാധനാലയവും കിണറും മുസ്‌ലിം സമുദായത്തിലെ ചിലർ കൈവശം വെച്ചിരിക്കുന്നതായി ഒരു വയോധികനിൽ നിന്ന് പരാതി ലഭിച്ചിരുന്നു. കിണർ കൈയേറിയാണ് ഇവർ മാലിന്യം തള്ളുന്നത്. ശ്രീകോവിലിനടുത്ത് ആരോ ജനലും ഗേറ്റും ഉണ്ടാക്കിയിട്ടുണ്ട്’’ -അവർ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.