വൈദികർക്ക് ഹിന്ദുത്വവാദികളുടെ മർദനം: നാലു ദിവസത്തിനുശേഷം കേസെടുത്തു
text_fieldsജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂരിൽ ഹിന്ദുത്വവാദികൾ ക്രൈസ്തവ പുരോഹിതരെ ആക്രമിച്ച സംഭവത്തിൽ നാലു ദിവസത്തിനുശേഷം പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമത്തിെന്റ വിഡിയോദൃശ്യങ്ങളിൽ ഉള്ളവരെ തിരിച്ചറിഞ്ഞതായി സിറ്റി പൊലീസ് സൂപ്രണ്ട് സതീഷ് കുമാർ സാഹു പറഞ്ഞു. അതേസമയം, കേസിെന്റ കൂടുതൽ വിരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം തയാറായില്ല.
ജബൽപൂർ കത്തോലിക്കാ രൂപത വികാരി ജനറാൾ ഫാ. ഡേവിസ് ജോർജ്, ജബൽപൂർ രൂപത കോർപറേറ്റ് സെക്രട്ടറി ഫാ. ഫോർജ് തോമസ് എന്നിവർക്കുനേരെയാണ് കഴിഞ്ഞമാസം 31ന് ആക്രമണമുണ്ടായത്. രഞ്ജി പൊലീസ് സ്റ്റേഷൻ പരിസരത്തുവെച്ചായിരുന്നു മർദനം. ജബൽപൂരിലെ സെന്റ് അലോഷ്യസ് കോളജ് മുൻ പ്രിൻസിപ്പലാണ് ഫാ. ഡേവിസ് ജോർജ്.
ഇസ്റ്ററിന് മുമ്പുള്ള നോമ്പാചരണത്തിന്റെ ഭാഗമായി ഗോത്ര ജില്ലയായ മാണ്ഡലയിൽനിന്ന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 50ഓളം പേർ ജബൽപൂരിലെ പള്ളികളിൽ എത്തിയതാണെന്ന് രാഷ്ട്രീയ ഈസായി മഹാസംഘം ജബൽപൂർ ജില്ല കോഓഡിനേറ്റർ അതുൽ ജോസഫ് പറഞ്ഞു. എന്നാൽ, ഗോത്രവിഭാഗങ്ങളെ മതംമാറ്റുകയാണെന്ന് ആരോപിച്ച് ഹിന്ദുത്വ വാദികൾ ഇവർ സഞ്ചരിച്ച ബസ് രഞ്ജി പൊലീസ് സ്റ്റേഷനിലേക്ക് ബലമായി തിരിച്ചുവിടുകയായിരുന്നു. ഇവരെ സഹായിക്കാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് വൈദികർക്ക് മർദനമേറ്റത്. തുടർന്ന് ജനക്കൂട്ടത്തെ പിരിച്ചുവിട്ട പൊലീസ് വൈദികരെയും വിശ്വാസികളെയും വിട്ടയച്ചു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് 500ഓളം ക്രൈസ്തവ വിശ്വാസികൾ കഴിഞ്ഞ ദിവസം ധർണ നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.