മുംബൈയിൽ ഓക്സിജൻ ആവശ്യമായി വരുന്ന കോവിഡ് രോഗികളിൽ 96 ശതമാനവും വാക്സിനെടുക്കാത്തവർ
text_fieldsrepresentational image
മുംബൈ: നഗരത്തിൽ കോവിഡിനെ തുടർന്ന് ഓക്സിജൻ പിന്തുണ ആവശ്യമായി വരുന്ന രോഗികളിൽ 96 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന ബി.എം.സി അധികൃതർ. വാക്സിന്റെ ഒരു ഡോസെങ്കിലും സ്വീകരിച്ചവർക്ക് കോവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണെന്ന് ബി.എം.സി കമ്മീഷണർ ഇഖ്ബാൽ ചഹൽ പറഞ്ഞു.
നിലവിൽ 1900 കോവിഡ് രോഗികൾക്കാണ് ഓക്സിജൻ ബെഡുകളുടെ സഹായം ആവശ്യമുള്ളത്. ഇതിൽ 96 ശതമാനം പേരും വാക്സിൻ എടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വാക്സിനെടുക്കാത്ത 50 വയസിന് മുകളിൽ പ്രായമുള്ളവരിലാണ് കോവിഡ് രൂക്ഷമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുംബൈയിലെ സ്വകാര്യ ആശുപത്രികളുടെ കോ-ഓർഡിനേറ്ററായ ഡോ.ഗൗതം ബൻസാലിയും ഇതേ അഭിപ്രായം തന്നെയാണ് പ്രകടിപ്പിച്ചത്. വാക്സിൻ സ്വീകരിച്ചവരേയും സ്വീകരിക്കാത്തവരേയും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നുണ്ട്. എന്നാൽ, ഓക്സിജൻ പിന്തുണ ആവശ്യമായി വരുന്നവരിൽ ഭൂരിപക്ഷവും വാക്സിൻ സ്വീകരിക്കാത്തവരാണെന്ന് ഡോ.ഗൗതം ബൻസാലി പറഞ്ഞു.
മഹാരാഷ്ട്രയിലെ കോവിഡ് ടാസ്ക് ഫോഴ്സ് അംഗമായ ഡോ.ഓം ശ്രീവാസ്തവയും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. കോവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ ഭൂരിപക്ഷം പേരും വാക്സിൻ സ്വീകരിക്കാത്തവരാണെന്നും അതുകൊണ്ട് എത്രയും പെട്ടെന്ന് എല്ലാവരും വാക്സിനെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.