കിഴക്കൻ ലഡാക്കിൽ കൂടുതൽ സേനയെ അയക്കില്ലെന്ന് ഇന്ത്യ-ചൈന ധാരണ
text_fieldsന്യൂഡൽഹി: 14 മണിക്കൂർ നീണ്ട കമാൻഡർതല ചർച്ചക്കൊടുവിൽ കിഴക്കൻ ലഡാക്കിലെ അതിർത്തിയിൽ കൂടുതൽ സേനയെ അയക്കുന്നത് നിർത്തിവെക്കാൻ ഇന്ത്യ-ചൈന ധാരണ. തൽസ്ഥിതിയിൽ ഏകപക്ഷീയമായി മാറ്റംവരുത്തുന്ന നടപടിയിൽനിന്ന് വിട്ടുനിൽക്കാനും തീരുമാനം.
സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന നടപടികൾ ഒഴിവാക്കും. അതിർത്തിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ കൂടുതൽ ശക്തിപ്പെടുത്തും. ഇതിെൻറ ഭാഗമായി ഏഴാംവട്ട സൈനികതല ചർച്ചകൾ ഉടൻ നടത്താനും ഇരുകൂട്ടരും തീരുമാനിച്ചു. ആറാംവട്ട കമാൻഡർതല ചർച്ചക്കുശേഷം ചൊവ്വാഴ്ച വൈകിയാണ് തീരുമാനങ്ങൾ സംബന്ധിച്ച് ഇരു സേനകളും സംയുക്ത പ്രസ്താവനയിറക്കിയത്.
നേരേത്ത ഇരു രാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നടന്ന ചർച്ചയിലെ പൊതുതീരുമാനങ്ങൾ തെറ്റിദ്ധാരണകൾ മാറ്റിവെച്ച് നടപ്പാക്കുമെന്നും ഇരു വിഭാഗവും ഉറപ്പുനൽകി. യഥാർഥ നിയന്ത്രണരേഖയിൽ നാലു മാസമായി നിലനിൽക്കുന്ന സംഘർഷം ഉചിതമായ രീതിയിൽ പരിഹരിക്കുന്നതിന് സാധ്യമായ നടപടികൾ സ്വീകരിക്കാനും ധാരണയിൽ എത്തിയതായി ഇന്ത്യയുടെ സേന വൃത്തങ്ങൾ അറിയിച്ചു.
കിഴക്കൻ ലഡാക്കിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ ഈ മാസം 10ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ കൂടിക്കാഴ്ച നടത്തുകയും അഞ്ചിന കരാറുകൾ മുന്നോട്ടുവെക്കുകയും ചെയ്തിരുന്നു. ഇതിെൻറ തുടർച്ചയായാണ് തിങ്കളാഴ്ച ഇരു കൂട്ടരും കമാൻഡർതല ചർച്ചക്ക് തുടക്കമിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.