ഫ്രാൻസിൽനിന്ന് 26 റഫാൽ പോർവിമാനങ്ങൾ കൂടി; 63,000 കോടിയുടെ കരാറിന് അംഗീകാരം
text_fieldsന്യൂഡൽഹി: നാവികസേനക്കായി ഫ്രാന്‍സില്‍ നിന്ന് 63,000 കോടി രൂപയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 26 റഫേല്‍ എം യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി അംഗീകാരം നൽകിയത്. കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് ഫ്രാന്‍സുമായി കരാറിലേര്‍പ്പെടും. കരാര്‍ അനുസരിച്ച് ഇന്ത്യന്‍ നാവികസേനക്ക് 22 സിംഗിള്‍ സീറ്റ് വിമാനങ്ങളും നാല് ഡബിൾ സീറ്റ് വിമാനങ്ങളും ലഭിക്കും.
വിമാനങ്ങളുമായി ബന്ധപ്പെട്ട ആയുധങ്ങൾ, സിമുലേറ്ററുകൾ, വൈമാനികർക്കുള്ള പരിശീലനം, അഞ്ച് വർഷത്തെ ലോജിസ്റ്റിക്സ് പിന്തുണ എന്നിവയും കരാറിന്റെ ഭാഗമാണ്. 2016 സെപ്റ്റംബറിൽ ഒപ്പുവെച്ച 59,000 കോടി രൂപയുടെ കരാറിന്റെ ഭാഗമായി വ്യോമസേനയിൽ ഉൾപ്പെടുത്തിയ 36 റാഫേലുകളുടെ നവീകരണവും കരാറിലുണ്ട്.
ഇന്ത്യന്‍ നിർമിത വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിലാണ് ആദ്യഘട്ടത്തിൽ വിമാനങ്ങൾ വിന്യസിക്കുക. 2029 അവസാനത്തോടെ നാവികസേനക്ക് ആദ്യ ബാച്ച് യുദ്ധ വിമാനങ്ങള്‍ ലഭിച്ചേക്കും. 2031ഓടെ എല്ലാ വിമാനങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ. വിമാനങ്ങള്‍ ലഭിക്കുന്ന മുറക്ക് ഐ.എൻ.എസ് വിക്രാന്തിനൊപ്പം ഐ.എൻ.എസ് വിക്രമാദിത്യയിലും ഉള്‍പ്പെടുത്തിയേക്കും.
പറക്കുന്നതിനിടയില്‍ പരസ്പരം ഇന്ധനം നിറക്കാന്‍ സാധിക്കുന്നവയാണ് പുതിയ റഫേല്‍ മറൈന്‍ ജെറ്റുകള്‍. കാലഹരണപ്പെടുന്ന മിഗ്-29കെ യുദ്ധവിമാനങ്ങളുടെ പ്രവര്‍ത്തനം ക്രമേണ നിര്‍ത്തലാക്കും. വ്യോമസേനയുടെ കാലഹരണപ്പെട്ട യുദ്ധവിമാനങ്ങളെ കുറിച്ച് എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.