ചുഷൂലിൽ കടന്നുകയറാനുള്ള ചൈനീസ് ശ്രമം ഇന്ത്യൻ സേന തടഞ്ഞു
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ ചുഷൂൽ മേഖലയിൽ കടന്നു കയറാനുള്ള ചൈനീസ് സൈന്യത്തിന്‍റെ നീക്കം ഇന്ത്യൻ സേന തടഞ്ഞു. പാൻഗോങ് തടാകത്തിന്‍റെ തെക്കൻ തീരങ്ങളിലെ കുന്നുകളുടെ ഉയർന്ന ഭാഗങ്ങളിൽ സൈനികരെ എത്തിക്കാൻ ഇന്ത്യൻ സേനക്ക് സാധിച്ചെന്നാണ് ലഭിക്കുന്ന വിവരം. ചൈനയുടെ നീക്കങ്ങൾ മറികടന്ന് സൈനികരെ എത്തിച്ച ഇന്ത്യൻ സേനക്ക് എതിരാളികളുടെ ചെറിയ നീക്കങ്ങൾ പോലും കണ്ടെത്താൻ സാധിക്കുമെന്നാണ് റിപ്പോർട്ട്.
നേരത്തെ, അഞ്ച് തവണത്തെ സൈനികതല ചർച്ചയിലും നാലു തവണത്തെ നയതന്ത്രതല ചർച്ചയിലും ഉണ്ടായ ധാരണകളുടെ അടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളും സേനകളെ പിൻവലിക്കുന്ന സാഹചര്യമുണ്ടായി. എന്നാൽ, രണ്ടാം ഘട്ടത്തിൽ പാൻഗോങ് അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ ചൈന തയാറായില്ല. ചർച്ചകൾക്കൊപ്പം സേനയെ നിയന്ത്രിക്കാൻ കൂടി ചൈനീസ് അധികൃതർ ശ്രദ്ധിക്കണമെന്നാണ് ഇന്ത്യ ആവശ്യപ്പെടുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചൈനയെ പ്രതിരോധിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കാൻ സൈനികർക്ക് അനുമതി നൽകിയതായാണ് വിവരം. കരസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ, ഐ.ബി, റോ മേധാവികൾ, ഇന്‍റലിജന്‍സ് ബ്യൂറോ ഡയറക്ടർ അരവിന്ദ് കുമാർ, റോ സെക്രട്ടറി സാമന്ത് ഗോയൽ, ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അടക്കമുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.
ശനിയാഴ്ച അർധരാത്രിയോടെയും ഞായറാഴ്ച പുലർച്ചെയുമാണ് പാൻഗോങ് തടാകത്തിന്‍റെ തെക്കൻ തീരത്ത് ചൈനയുടെ ഭാഗത്ത് നിന്നും ഏകപക്ഷീയമായ പ്രകോപനമുണ്ടായത്. തുടർന്ന് ഇന്ത്യൻ സൈന്യം ചൈനയുടെ നീക്കം പൂർണമായും തടഞ്ഞെന്നും തടാകത്തിന് ചുറ്റുമുള്ള നിർണായക ഇടങ്ങളിൽ ഇന്ത്യ സൈനികരെ വിന്യസിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.