Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ മുസ്‍ലിം...

ഇന്ത്യയിൽ മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിൽ ഞെട്ടിപ്പിക്കുന്ന വർധനവെന്ന് അമേരിക്കൻ സംഘടനയുടെ റിപ്പോർട്ട്

text_fields
bookmark_border
ഇന്ത്യയിൽ മുസ്‍ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളിൽ ഞെട്ടിപ്പിക്കുന്ന വർധനവെന്ന് അമേരിക്കൻ സംഘടനയുടെ റിപ്പോർട്ട്
cancel

ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‍ലിംകളെയും ക്രിസ്ത്യാനികളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രസംഗങ്ങളിൽ ഞെട്ടിപ്പിക്കുന്ന വർധന ഉണ്ടായതായി യു.എസ് ആസ്ഥാനമായുള്ള ഇന്ത്യ ഹേറ്റ് ലാബ് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 74 ശതമാനം വർധനവാണ് 2024ൽ ഉണ്ടായതെന്ന് റിപ്പോർട്ടിൽ കണക്കുകൾ സഹിതം വ്യക്തമാക്കി. ബി.ജെ.പിയും അവരുടെ ഘടകകക്ഷികളുമാണ് ഇതിൽ മുന്നിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവരാണ് ഏറ്റവും കൂടുതൽ വിദ്വേഷ പ്രസംഗം നടത്തിയവരെന്ന് റിപ്പോർട്ടിൽ പറയുന്നു.

1,165 വിദ്വേഷ പ്രസംഗങ്ങളാണ് കഴിഞ്ഞവർഷം രാജ്യത്ത് നടത്തിയത്. ഇതിൽ 931 (79.9%) പ്രസംഗങ്ങൾ ബിജെപി നേരിട്ടോ സഖ്യകക്ഷികൾക്കൊപ്പം ചേർന്നോ ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് നടത്തിയത്. ക്രിസ്ത്യാനികൾ വിദ്വേഷ പ്രസംഗത്തിന് ഇരയായെങ്കിലും മുസ്‍ലിംകളേക്കാൾ കുറഞ്ഞ അളവിലായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. 98.5 ശതമാനവും മുസ്‍ലിംകൾക്കെതിരായിരുന്നു.

രാഷ്ട്രീയ റാലികൾ, മതപരമായ ഘോഷയാത്രകൾ, പ്രതിഷേധ മാർച്ചുകൾ, സാംസ്കാരിക സമ്മേളനങ്ങൾ എന്നിവയാണ് വിദ്വേഷ പ്രസംഗങ്ങൾക്ക് വേദിയായത്. ബി.ജെ.പി ഭരിക്കുന്ന ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് 2024ലെ മൊത്തം വിദ്വേഷ പ്രസംഗങ്ങളുടെ പകുതിയോളം നടന്നത്.

2023​ൽ 668 വി​ദ്വേഷ പ്രസംഗങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന 2024ൽ വൻ വർധനവുണ്ടായി. 2024 മാർച്ച് 16നും ജൂൺ ഒന്നിനും ഇടയിലാണ് വിദ്വേഷ പ്രസംഗങ്ങളുടെ മൂന്നിലൊന്ന് ഭാഗവും നടത്തിയതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024 മേയിൽ മാത്രം269 വിദ്വേഷ പ്രസംഗം റിപ്പോർട്ട് ചെയ്യപ്പെട്ടു. മുസ്‍ലിംകളെ പൈശാചികവൽക്കരിക്കുന്ന തരത്തിൽ ബി.ജെ.പി പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റ് നീക്കം ചെയ്യാൻ ദേശീയ തെരഞ്ഞെടുപ്പ് കമീഷൻ തന്നെ പാർട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ‘കൂടുതൽ കുട്ടികളുള്ള നുഴഞ്ഞുകയറ്റക്കാർ’ എന്ന് മുസ്‍ലിംകളെ ലക്ഷ്യം വെച്ച് മോദി നടത്തിയ പരാമർശം റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.


‘2024 ഇന്ത്യയിൽ പൊതുതെരഞ്ഞെടുപ്പ് നടന്ന വർഷമാണ്. ഏപ്രിൽ 19നും ജൂൺ 1നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്നു, ഇതാണ് 2023നെ അപേക്ഷിച്ച് വിദ്വേഷ പ്രസംഗ സംഭവങ്ങളുടെ എണ്ണത്തിൽ വർധനവുണ്ടാകാനുള്ള പശ്ചാത്തലം. രാഷ്ട്രീയ നേതാക്കളും മതനേതാക്കളും മുസ്‍ലിംകൾക്കെതിരെ പരസ്യമായി അക്രമത്തിന് പ്രേരിപ്പിച്ചു. അക്രമത്തിനും ആയുധമെടുക്കാനുമുള്ള ആഹ്വാനങ്ങൾ, മുസ്‍ലിംകൾക്കെതിരെ സാമ്പത്തിക ബഹിഷ്കരണം, മുസ്‍ലിം പാർപ്പിടങ്ങളും സ്വത്തുക്കളും നശിപ്പിക്കൽ, മുസ്‍ലിം മതകേന്ദ്രങ്ങൾ പിടിച്ചെടുക്കുകയോ തകർക്കുകയോ ചെയ്യൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു’ -റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇത്രമാത്രം വിദ്വേഷപ്രസംഗങ്ങൾ നടത്തിയിട്ടും ബി.​ജെ.പിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം തെരഞ്ഞെടുപ്പിൽ ലഭിച്ചിരുന്നില്ല. സഖ്യകക്ഷികളെ ആശ്രയിച്ചാണ് സർക്കാർ രൂപീകരിച്ചത്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന വിദ്വേഷ പ്രസംഗത്തിലും അതിക്രമങ്ങളിലും ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ നേരത്തെ രംഗത്തുവന്നിരുന്നു. ബി.ജെ.പി നേതാക്കൾ മാത്രം 340 വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥാണ് ഇതിൽ മുന്നിൽ. 86 എണ്ണം. തൊട്ടുപിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി (67). അമിത് ഷായാണ് മൂന്നാമത് (58).

2019ലെ പൗരത്വ നിയമം, കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, കർണാടകയിൽ ബിജെപി അധികാരത്തിലിരുന്നപ്പോൾ സ്കൂളുകളിൽ മുസ്‍ലിം പെൺകുട്ടികൾ തട്ടം ധരിക്കുന്നത് നിരോധിച്ചത്, ബിജെപിയും ഘടകകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‍ലിം ​ഉടമസ്ഥതയിലുള്ള വീടുകളും കെട്ടിടങ്ങളും അനധികൃതമായി പൊളിക്കൽ തുടങ്ങിയവയൊക്കെ വിദ്വേഷപരമായ ഇടപെടലായി വിവിധ മനുഷ്യാവകാശ സാമൂഹിക സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, ഇന്ത്യയെക്കുറിച്ചുള്ള പക്ഷപാതപരമായ റിപ്പോർട്ടാണ് പുറത്തുവന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ മുൻവിധിയോടെ പ്രവർത്തിക്കുന്ന ഇന്ത്യ വിരുദ്ധ റിപ്പോർട്ടിങ് സംഘത്തിന്റെ സർട്ടിഫിക്കറ്റ് തങ്ങൾക്ക് ആവശ്യമില്ലെന്ന് ബി.ജെ.പി ദേശീയ വക്താവ് ജെയ്‌വീർ ഷെർഗിൽ പറഞ്ഞു. എന്തുവിലകൊടുത്തും സമാധാനം നിലനിർത്താനും അഹിംസ ഉറപ്പാക്കാനും രൂപകൽപന ചെയ്ത വളരെ ശക്തമായ നിയമവ്യവസ്ഥ രാജ്യത്തിനുണ്ടെന്നും ജെയ്‌വീർ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islamophobiahate speechbjpindia hate lab
News Summary - India sees huge spike in hate speech in 2024, says report
Next Story