ബ്രഹ്മോസിന്റെ സുഖോയ് യുദ്ധവിമാനത്തിൽ നിന്നുള്ള പരീക്ഷണം വിജയകരം
text_fieldsന്യൂഡൽഹി: ശബ്ദത്തിന്റെ ഏഴിരട്ടി വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർ സോണിക് ക്രൂസ് മിസൈൽ ബ്രഹ്മോസ് സുഖോയ് 30 എം.കെ.ഐ യുദ്ധവിമാനത്തിൽ നിന്നും ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ആകാശത്ത് നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന പതിപ്പാണ് ഒഡീഷയിലെ ചാന്ദിപ്പൂർ ടെസ്റ്റ് റേഞ്ചിലാണ് പരീക്ഷണം നടന്നത്. യുദ്ധവിമാനത്തിൽ നിന്ന് തൊടുത്ത മിസൈൽ മുൻനിശ്ചയിച്ച ലക്ഷ്യം തകർത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈൽ പരീക്ഷണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. ലോകത്ത് ആദ്യമായാണ് ശബ്ദത്തേക്കാൾ വേഗമുള്ള മിസൈൽ ദീർഘദൂര യുദ്ധവിമാനത്തിൽ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഇൗ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യ.
ഹിന്ദുസ്ഥാൻ എയറോനോട്ടിക് ലിമിറ്റഡ് പ്രത്യേകം രൂപകൽപന ചെയ്ത സുഖോയ്-30 ജെറ്റ് യുദ്ധവിമാനത്തിൽ നിന്നാണ് രണ്ടു ഘട്ടങ്ങളിലായി പ്രവർത്തിക്കുന്ന എൻജിനുള്ള, രണ്ടര ടൺ ഭാരമുള്ള മിസൈൽ വിക്ഷേപിച്ചത്. സൂപ്പർ സോണിക് ബ്രഹ്മോസ് മിസൈലിന് മണിക്കൂറിൽ 3200 കിലോമീറ്ററാണ് വേഗം. ഡി.ആര്‍.ഡി.ഒയും റഷ്യയുടെ എന്‍.പി.ഒ.എമ്മും ചേർന്നാണ് ബ്രഹ്മോസ് മിസൈലുകൾ വികസിപ്പിച്ചത്.
290 കിലോമീറ്റർ ദൂരത്തുള്ള ശത്രുകേന്ദ്രത്തെ തകർക്കാൻ ശേഷിയുള്ള ലോകത്തെ ഏറ്റവും വേഗമേറിയ ബ്രഹ്മോസ് നേരത്തേ കരയിൽ നിന്നും കടലിൽ നിന്നും വിജയകരമായി പരീക്ഷിച്ചിരുന്നു. നിലവിൽ സൈന്യത്തിന്റെ ആയുധശേഖരത്തിന്‍റെ ഭാഗമായ മിസൈലിന്റെ പുതിയ പതിപ്പായ 'ബ്രഹ്മോസ് എയർ ലോഞ്ച്ഡ് ക്രൂസ് മിസൈൽ (എ.എൽ.സി.എം) ബംഗാൾ ഉൾക്കടലിൽ പരീക്ഷിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.