ഭാവി ലോകത്തെ രൂപപ്പെടുത്തുക ഇന്ത്യയും ചൈനയും –രാഹുൽ
text_fieldsപ്രിൻസ്റ്റൺ(യു.എസ്): വികസനത്തിെൻറ വ്യത്യസ്ത പാതകളിലാണെങ്കിലും ഭാവി ലോകത്തെ രൂപപ്പെടുത്തുക ഇന്ത്യയും ചൈനയുമായിരിക്കുമെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇരുരാജ്യങ്ങളുടെയും ബന്ധത്തിെൻറ അടിസ്ഥാനം സഹകരണവും മത്സരവുമായിരിക്കുമെന്ന് പ്രിൻസ്റ്റൺ സർവകലാശാല വിദ്യാർഥികളുമായി സംസാരിക്കവേ രാഹുൽ പറഞ്ഞു. കാർഷിക മാതൃകയിൽനിന്ന് നഗരവികസിത മാതൃകയിലേക്ക് മാറുകയാണ് ഇരുരാജ്യങ്ങളും. ജനങ്ങളും മാറ്റത്തിന് വിധേയരാണ്. അതുവഴി ഇരുരാജ്യങ്ങളും ചേർന്ന് ഭാവിയിലെ ലോകത്തെ അടിമുടി മാറ്റിമറിക്കും.ചൈന ജനാധിപത്യപരമാകണോ വേണ്ടയോ എന്നുപറയാൻ താനില്ല. അവർ അവരുടെ പാത തിരഞ്ഞെടുക്കെട്ട, നമ്മൾ നമ്മുടേതും -രാഹുൽ പറഞ്ഞു. എന്നാൽ, ചൈനയുമായുള്ള മത്സരത്തിൽ ഇന്ത്യക്ക് വേണ്ടത്ര ശോഭിക്കാനാകുന്നില്ലെന്ന് അദ്ദേഹം സമ്മതിച്ചു.
തുറമുഖം, റോഡ്, റെയിൽപാത എന്നിവ വഴി ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുന്ന ‘ഒരു ബെൽറ്റ് ഒരു റോഡ്’ പദ്ധതിയുമായി ചൈന പുതിയ ചക്രവാളത്തിലേക്ക് പ്രവേശിക്കുകയാണ്. ലോകത്തെ സംബന്ധിച്ച് ചൈനക്ക് പ്രത്യേക കാഴ്ചപ്പാടുണ്ട്, അത് വ്യക്തവുമാണ്. അവരുടെ വീക്ഷണത്തിൽ അത് സുശക്തവുമാണ്. എന്നാൽ, ഇന്ത്യക്ക് അത്തരമൊരു കാഴ്ചപ്പാടുണ്ടോ? അവരും നമ്മളും തമ്മിൽ എത്ര സഹകരണമാകാം? ഇതാണ് അടിസ്ഥാന ചോദ്യം. ഗംഭീര കരുത്തുമായാണ് ചൈന മുന്നേറുന്നത്, നമുക്കും അതോടൊപ്പം മുന്നേറേണ്ടതുണ്ട്.
ആഗോള ബന്ധങ്ങളിൽ ഇന്ത്യ ചരിത്രപരമായിതന്നെ സന്തുലനം പാലിച്ചിരുന്നു. ചൈനയുമായി ബന്ധമുള്ളപ്പോൾ തന്നെ റഷ്യയുമായും ഇന്ത്യക്ക് അടുപ്പമുണ്ടായിരുന്നു. യു.എസുമായി തന്ത്രപ്രധാനമായ ബന്ധവും പ്രധാനമാണ്. തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ഇന്ത്യ-യു.എസ് സഹകരണത്തിന് ഏറെ സാധ്യതയുണ്ട്.
ധ്രുവീകരണത്തിെൻറ രാഷ്ട്രീയമാണ് ഇന്ത്യയുടെ പ്രധാന വെല്ലുവിളിയെന്ന് ബി.ജെ.പി സർക്കാറിെൻറ നയത്തെ വിമർശിച്ച് രാഹുൽ പറഞ്ഞു. ന്യൂനപക്ഷത്തിനും ആദിവാസികൾക്കും ഭരണകക്ഷിയായി ബി.ജെ.പിയുടെ ഇൗ വീക്ഷണവുമായി പൊരുത്തപ്പെടാനാകുന്നില്ല. നിരവധി സംസ്ഥാനങ്ങളുള്ള ഇന്ത്യയിൽ ഒരൊറ്റ വീക്ഷണം അടിച്ചേൽപിക്കുന്നത് സംസ്ഥാനങ്ങൾ അംഗീകരിക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി രാഹുൽ പറഞ്ഞു.
രണ്ടാഴ്ച നീളുന്ന അമേരിക്കൻ സന്ദർശനത്തിലാണ് രാഹുൽ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.