Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആർ.‌എസ്‌.എസ്...

‘ആർ.‌എസ്‌.എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികനേരം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി

text_fields
bookmark_border
‘ആർ.‌എസ്‌.എസ് ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ അധികനേരം വേണ്ടി വന്നില്ല’; ഓർഗനൈസർ ലേഖനം ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: ഭാവിയിൽ മറ്റ് സമുദായങ്ങളെ ഉന്നമിടാനുള്ള പരീക്ഷണമാണ് ഇപ്പോൾ മുസ്‍ലിംകളെ ലക്ഷ്യമിട്ടുള്ള വഖഫ് ബിൽ എന്ന തന്റെ പ്രസ്താവന ശരിയാകുന്നുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധി. ആർ.എസ്.എസ് വാരികയായ ഓർഗനൈസറിൽ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് പ്രതിപക്ഷനേതാവിന്റെ പ്രതികരണം. ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ ആർ.എസ്.എസിന് അധികം സമയം വേണ്ടിവന്നില്ലെന്നും രാഹുൽ എക്സിൽ കുറിച്ചു.

‘വഖഫ് ബിൽ ഇപ്പോൾ മുസ്‍ലിംകളെ ആക്രമിക്കുന്നുണ്ടെങ്കിലും ഭാവിയിൽ മറ്റ് സമുദായങ്ങളെ ഉന്നമിടാനുള്ള ഒരു മാതൃകയാണെന്ന് ഞാൻ പറഞ്ഞിരുന്നു. ക്രിസ്ത്യാനികൾക്കെതിരെ തിരിയാൻ ആർ.എസ്.എസിന് അധികം സമയം വേണ്ടിവന്നില്ല. അത്തരം ആക്രമണങ്ങളിൽ നിന്ന് നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. അതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കൂട്ടുത്തരവാദിത്തമാണ്’ -അദ്ദേഹം പറഞ്ഞു.

സർക്കാർ കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണെന്നും ഇതിൽ ഭൂരഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് ലഭിച്ചതാണെന്നും ചൂണ്ടിക്കാട്ടിയാണ് ആർ.എസ്.എസ് വാരികയായ ഓർഗനൈസർ ലേഖനം പ്രസിദ്ധീകരിച്ചത്. വഖഫ് ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിന് പിന്നാലെയാണ് കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങളും സ്ഥാപനങ്ങളുടെ കണക്കുകളും വിശദമാക്കി ആർഎസ്എസ് വാരിക രംഗത്തുവന്നത്. ശശാങ്ക് കുമാർ ദ്വിവേദി എഴുതിയ ലേഖനം ചർച്ചയായതോടെ ഓർഗനൈസർ ലേഖനം പിൻവലിക്കുകയും ചെയ്തു.

രാജ്യത്തുടനീളം ഏകദേശം ഏഴ് കോടി ഹെക്ടർ (17.29 കോടി ഏക്കർ) ഭൂമി കത്തോലിക്ക സഭക്കുണ്ട് എന്നാണ് ലേഖനത്തിൽ പറയുന്നത്. പള്ളികൾ, സ്‌കൂളുകൾ, കോളജുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ ഭൂമിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഈ സ്വത്തിന്റെ ആകെ മൂല്യം ഏകദേശം 20,000 കോടി വരുമെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു.


‘ബ്രിട്ടീഷ് ഭരണകാലത്ത് ചർച്ച ആക്ടിന്റെ സഹായത്തോടെയാണ് കത്തോലിക്ക സഭ സ്വത്തിന്റെ ഭൂരിഭാഗവും സ്വന്തമാക്കിയത്. ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965ൽ കേന്ദ്ര സർക്കാർ ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇത് നടപ്പാക്കുന്നതിൽ അയവ് വരുത്തിയതിനാൽ സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുകയാണ്. ഇത് തുടർച്ചയായ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം നിലവിൽ കത്തോലിക്ക സഭക്ക് തന്നെയാണെങ്കിലും നിയമപരവും ഭരണപരവുമായ ചർച്ചകൾ വികസിക്കുമ്പോൾ ഭൂമിയുടെ നിയമസാധുത സംബന്ധിച്ച ചോദ്യം നിലനിൽക്കാൻ സാധ്യതയുണ്ട്’ -ലേഖനത്തിൽ പറഞ്ഞിരുന്നു.

വിദ്യാഭ്യാസത്തിനും ആരോഗ്യസംരക്ഷണത്തിനും പുറമെ മിഷനറി സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് മതപരിവർത്തനം നടക്കുന്നുവെന്ന് ആരോപണമുണ്ടെന്നും ലേഖനത്തിൽ പറഞ്ഞിരുന്നു. സാമ്പത്തികമായി പിന്നാക്കം നൽകുന്നവർക്ക് ആനുകൂല്യം നൽകിയാണ് മതപരിവർത്തനത്തിന് വിധേയമാക്കുന്നത്. സമൂഹിക സേവനത്തിന്റെ മറവിൽ സമൂഹത്തിലെ ദുർബല വിഭാഗങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന ആരോപണവും ലേഖനത്തിൽ ഉണ്ടായിരുന്നു.

പിൻവലിച്ച ലേഖനത്തിലെ പ്രസക്തഭാഗങ്ങൾ:

‘‘കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഗോവ മുതൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വരെ വ്യാപിച്ചുകിടക്കുന്നു, ഇതിൽ ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളെയും ഉൾക്കൊള്ളുന്നു. കത്തോലിക്കാ ബിഷപ്പ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ആണ് സഭയെ നിയന്ത്രിക്കുന്നത്, ആഗോള കത്തോലിക്കാ സഭയുടെ തലവനായ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഇതിന്റെ പരമാധികാരി.

രാജ്യത്തെ വിദ്യാഭ്യാസ, ആരോഗ്യ മേഖലയിൽ കത്തോലിക്കാ സഭക്ക് നിരവധി സ്ഥാപനങ്ങളുണ്ട്. 2,457 ആശുപത്രികൾ, 240 മെഡിക്കൽ അല്ലെങ്കിൽ നഴ്‌സിങ് കോളജുകൾ, 28 ജനറൽ കോളജുകൾ, അഞ്ച് എൻജിനീയറങ് കോളജുകൾ, 3,765 സെക്കണ്ടറി സ്‌കൂളുകൾ, 7,319 പ്രൈമറി സ്‌കൂളുകൾ, 3,187 നഴ്‌സറി സ്‌കൂളുകൾ എന്നിവയാണ് 2012ലെ കണക്ക് പ്രകാരം സഭക്കുള്ളത്. ഇന്ത്യയുടെ സാമൂഹിക വികസനത്തിന്, പ്രത്യേകിച്ച് വിദൂര പ്രദേശങ്ങളിലും വികസനം കുറഞ്ഞ മേഖലകളിലും, ഈ സ്ഥാപനങ്ങൾ ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്.

കത്തോലിക്ക സഭയുടെ ഭൂമിയുടെ ഉടമസ്ഥാവകാശം നിയമപരമായ പരിശോധനക്കും പൊതുചർച്ചക്കും നേരത്തെയും വിഷയമായിട്ടുണ്ട്. സംശയാസ്പദമായ മാർഗങ്ങളിലൂടെ ഭൂമിയുടെ ഒരു ഭാഗം നേടിയെടുത്തതാണോ എന്നതാണ് ഒരു പ്രധാന തർക്കവിഷയം. പ്രത്യേകിച്ച് കൊളോണിയൽ കാലഘട്ടത്തിൽ, അനാവശ്യ സ്വാധീനം ചെലുത്തി സഭാ അധികാരികൾ ഭൂമി സ്വന്തമാക്കിയതായി പലപ്പോഴും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.

ബ്രിട്ടീഷ് സർക്കാർ പാട്ടത്തിന് നൽകിയ ഭൂമി ഇനി സഭയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് 1965-ൽ ഒരു സർക്കുലർ ഇന്ത്യൻ സർക്കാർ പുറപ്പെടുവിച്ചു. ഈ നിർദേശം നടപ്പിലാക്കാത്തതിനാൽ, സഭയുടെ ഉടമസ്ഥതയിലുള്ള ചില ഭൂമികളുടെ നിയമസാധുത പരിഹരിക്കപ്പെടാതെ തുടരുന്നു. ഇത് തുടർച്ചയായ തർക്കങ്ങൾക്ക് കാരണമാകുന്നുണ്ട്. ഭൂമികളുടെ ഉടമസ്ഥാവകാശം നിലവിൽ കത്തോലിക്കാ സഭക്ക് തന്നെയാണെങ്കിലും നിയമപരവും ഭരണപരവുമായ ചർച്ചകൾ വികസിക്കുമ്പോൾ ഭൂമിയുടെ നിയമസാധുതയെക്കുറിച്ചുള്ള ചോദ്യം നിലനിൽക്കാൻ സാധ്യതയുണ്ട്.

വിദ്യാഭ്യാസത്തിനും ആരോഗ്യ സംരക്ഷണത്തിനും പുറമേ, മിഷനറി സ്ഥാപനങ്ങൾ ഈ സേവനങ്ങളെ മതപരിവർത്തനത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നതായി പലപ്പോഴും ആരോപിക്കപ്പെട്ടിട്ടുണ്ട്. സഭ നടത്തുന്ന സ്‌കൂളുകളും ആശുപത്രികളും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികളെ സൗജന്യമോ കുറഞ്ഞ ചെലവിലുള്ളതോ ആയ സേവനങ്ങൾ നൽകി ആകർഷിക്കുകയും, തുടർന്ന് അവരെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ സമ്മർദം ചെലുത്തുകയും ചെയ്യുന്നുവെന്ന് പല റിപ്പോർട്ടുകളും സൂചിപ്പിക്കുന്നു.

ഗോത്ര, ഗ്രാമീണ സമൂഹങ്ങളിൽ നിന്നുള്ള ഭൂവുടമകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചതോ - അല്ലെങ്കിൽ ചില സന്ദർഭങ്ങളിൽ നിർബന്ധിച്ചതോ - ആയ നിരവധി സംഭവങ്ങൾ പുറത്തുവന്നിട്ടുണ്ട്, തുടർന്ന് സഭയുമായി ബന്ധപ്പെട്ട സംഘടനകൾ അവരുടെ ഭൂമി ഏറ്റെടുത്തു. സാമൂഹിക ക്ഷേമത്തിന്റെ മറവിൽ ഇത്തരം പ്രവർത്തനങ്ങൾ ദുർബല ജനവിഭാഗങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് വിമർശകർ വാദിക്കുന്നതിനാൽ, ഈ വിഷയം തീവ്രമായ ചർച്ചാവിഷയമാണ്. സഭ ഈ ആരോപണങ്ങൾ നിഷേധിക്കുന്നുണ്ടെങ്കിലും, ഇന്ത്യയുടെ സാമൂഹിക-മത മേഖലയിൽ മിഷനറി സ്ഥാപനങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടിക്കൊണ്ട്, മതപരിവർത്തന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി അനധികൃത ഭൂമി ഏറ്റെടുക്കലുകൾ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്നിട്ടുണ്ട്.

സാമ്പത്തികമായി ദുർബലരും ഗോത്രവർഗക്കാരും ഉള്ള പ്രദേശങ്ങളിൽ മിഷനറി സംഘടനകൾ തന്ത്രപരമായി വിദ്യാഭ്യാസ, മെഡിക്കൽ സ്ഥാപനങ്ങൾ സ്ഥാപിക്കുന്നു. തുടക്കത്തിൽ സൗജന്യമോ സബ്സിഡി ഉള്ളതോ ആയ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതായി തോന്നുമെങ്കിലും, ഈ സ്ഥാപനങ്ങൾ പലപ്പോഴും മതപരമായ പഠിപ്പിക്കലുകൾ അവയുടെ പാഠ്യപദ്ധതികളിലും ആശുപത്രി പരിതസ്ഥിതികളിലും ഉൾപ്പെടുത്തുകയും ഗുണഭോക്താക്കളെ ക്രിസ്തുമതത്തിലേക്ക് സൂക്ഷ്മമായി സ്വാധീനിക്കുകയും ചെയ്യുന്നു. കാലക്രമേണ, ഈ സ്ഥാപനങ്ങളിൽ നിന്ന് ദീർഘകാല പിന്തുണ ലഭിച്ച നിരവധി വ്യക്തികൾ, സാമൂഹിക പ്രേരണയിലൂടെയോ സാമ്പത്തിക ആശ്രയത്വത്തിലൂടെയോ മതം മാറാൻ സമ്മർദം ചെലുത്തുന്നു. കൂടാതെ, ഒരിക്കൽ തദ്ദേശീയ സമൂഹങ്ങളുടെ വകയായിരുന്ന ഗോത്രവർഗ ഭൂമികൾ വിവിധ കാരണങ്ങളാൽ ക്രമേണ സഭാ അധികാരികൾക്ക് കൈമാറിയ നിരവധി കേസുകൾ പുറത്തുവന്നിട്ടുണ്ട്. ഈ സമീപനം പല പ്രദേശങ്ങളിലും സാംസ്‌കാരിക ശോഷണത്തിനും പരമ്പരാഗത സ്വത്വങ്ങൾ ഇല്ലാതാവാനും കാരണമായിട്ടുണ്ട്’’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:organiserAttack Against ChristiansRahul GandhiWaqf Amendment Bill
News Summary - ‘It didn’t take long for the RSS to turn its attention to Christians’ -Rahul Gandhi about organiser’s article
Next Story