ചീഫ് ജസ്റ്റിസിന്റെ വീട്ടിൽ പ്രധാനമന്ത്രിയുടെ പൂജ; ജഡ്ജിമാർ പൊതുമധ്യത്തിൽ മതവിശ്വാസം പ്രകടിപ്പിക്കരുത് -ഹിമ കോഹ്‍ലി
text_fieldsന്യൂഡൽഹി: ജഡ്ജിമാർ പൊതുജനമധ്യത്തിൽ മതവിശ്വാസം പ്രകടിപ്പിക്കരുതെന്ന് മുൻ ജഡ്ജി ഹിമ കോഹ്‍ലി. വിശ്വാസവും ആത്മീയതയും തികച്ചും വ്യത്യസ്തമാണ്. മതവിശ്വാസം പൊതുമധ്യത്തിലേക്ക് കൊണ്ടു വരരുതെന്നാണ് എന്റെ ശക്തമായ നിലപാട്. അത് നാല് ചുവരുകൾക്കുള്ളിൽ നിൽക്കണം. മനുഷത്വവും ഭരണഘടനയുമാണ് പൊതുജനമധ്യത്തിലേക്ക് എത്തിക്കേണ്ടത്. അതായിരിക്കണം നമ്മുടെ മതമെന്നും ഹിമാകോഹ്‍ലി പറഞ്ഞു.
ജുഡീഷ്യറിയും എക്സിക്യൂട്ടീവും തമ്മിൽ ബന്ധപ്പെടുന്ന ചില സ്ഥലങ്ങളുണ്ട്. കൂടുതൽ കോടതികൾക്കോ ജീവനക്കാർക്കോ ഒക്കെ വേണ്ടിയാവും എക്സിക്യൂട്ടീവുമായി ബന്ധപ്പെടേണ്ടി വരിക. അത്തരത്തിൽ എക്സിക്യൂട്ടീവുമായി ബന്ധപ്പെടുന്നതിൽ തെറ്റൊന്നുമില്ലെന്നും ഹിമ കോഹ്‍ലി പറഞ്ഞു.
ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വസതിയിൽ പ്രധാനമന്ത്രി പൂജക്കെത്തിയതിൽ വിവാദമുണ്ടാകുന്നതിനിടെയാണ് മതവിശ്വാസം സംബന്ധിച്ച ചോദ്യങ്ങളോട് ഹിമ കോഹ്‍ലിയുടെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
സെപ്റ്റംബർ 11ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ വീട്ടിൽ പ്രധാനമന്ത്രി ഗണപതി പൂജക്കെത്തിയതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വൻ വിവാദങ്ങളാണ് ഉണ്ടായത്. കോൺഗ്രസും ഉദ്ധവ് താക്കറെ വിഭാഗം ശിവസേനയും സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് കപിൽ സിബലുമെല്ലാം നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
ഗണേശ പൂജയിൽ പങ്കെടുത്തത് വിവാദമായതോടെ ന്യായീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. ഞാൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണെന്നും അധികാരത്തോട് ആർത്തിയുള്ളവര്‍ക്കാണ് ഇത് പ്രശ്നമാകുന്നതെന്നും മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.