കെ. റെയിൽ: പിണറായി മോദിയുമായി കൂടിക്കാഴ്ച നടത്തി
text_fieldsന്യൂഡൽഹി: കെ. റെയിലിന് അന്തിമാനുമതി നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ 11മണിക്ക് പാർലമെന്റ് മന്ദിരത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.
മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങൾ വൈകീട്ട് നാല് മണിക്ക് വാർത്താ സമ്മേളനത്തിൽ പറയാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി.പി.എം രാജ്യസഭാംഗം ജോൺ ബ്രിട്ടാസും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
കേരളത്തിൽ ആളിപ്പടരുന്ന പ്രതിഷേധങ്ങൾക്കിടയിൽ, കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കാനാണ് സംസ്ഥാന സർക്കാർ നീക്കം. സിൽവർ ലൈനിന് കേന്ദ്രം തത്വത്തിൽ അനുമതി നൽകിയിട്ടുണ്ടെങ്കിലും, റെയിൽവേ ഉന്നയിച്ച നിരവധി വിഷയങ്ങൾക്ക് കെ-റെയിൽ മറുപടി നൽകാനുണ്ട്. വിശദ പദ്ധതി റിപ്പോർട്ട് അപൂർണമാണെന്നും എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, പാർലമെന്റിനുള്ളിൽ മോദി -പിണറായി ചർച്ച പുരോഗമിക്കുമ്പോൾ പാർലമെന്റിനുമുന്നിൽ കേരളത്തിലെ യു.ഡി.എഫ് എം.പിമാരെ ഡൽഹി പൊലീസ് കൈയ്യേറ്റം ചെയ്തത് വൻ പ്രതിഷേധത്തിനിടയാക്കി. സംഭവത്തിൽ ലോക്സഭയുടെ നടുത്തളത്തിൽ ഇറങ്ങി യു.ഡി.എഫ് എം.പിമാർ പ്രതിഷേധിച്ചു. വനിതാ എം.പിയെ ആക്രമിച്ചത് അടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി സ്പീക്കർക്ക് എം.പിമാർ രേഖാമൂലം പരാതി നൽകി. ചോദ്യോത്തരവേളക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് സ്പീക്കർ ഉറപ്പുനൽകിയിട്ടുണ്ട്.
പൊലീസ് നടപടി ജനാധിപത്യലംഘനമെന്ന് യു.ഡി.എഫ് എം.പിമാർ ആരോപിച്ചു. കേരളത്തിൽ നടക്കുന്ന നാടകത്തിന്‍റെ തനിയാവർത്തനമാണ് ഡൽഹിയിൽ നടന്നതെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഒന്നാണെന്നും മുരളീധരൻ പറഞ്ഞു. പൊലീസിന്‍റെ നടപടി തോന്നിവാസമാണ്. അക്രമങ്ങൾ നടത്താതെ സമാധാനപരമായാണ് യു.ഡി.എഫ് എം.പിമാർ മാർച്ച് നടത്തിയത്. രമ്യ ഹരിദാസ് എം.പിയെ പൊലീസ് പിടിച്ചുവലിച്ചെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഡൽഹി പൊലീസിന്‍റേത് പച്ചയായ ഗുണ്ടായിസമെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു. സമാധാനപരമായി പ്രതിഷേധിച്ചതിനാണ് പൊലീസ് കൈയ്യേറ്റം ചെയ്തതെന്നും രമ്യ ഹരിദാസ് വ്യക്തമാക്കി. എം.പിമാരെ പൊലീസ് ആക്രമിച്ച സംഭവത്തിൽ ലോക്സഭ സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയതായി രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ചോദ്യോത്തരവേള അവസാനിച്ച ശേഷം വിഷയം എടുക്കാമെന്ന് സ്പപീക്കർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉണ്ണിത്താൻ മാധ്യമങ്ങളെ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.