പാക് ചാരവനിതക്ക് നാവിക രഹസ്യങ്ങൾ ചോർത്തിനൽകിയ മൂന്നുപേർ അറസ്റ്റിൽ
text_fieldsമംഗളൂരു: പ്രതിഫലം വാങ്ങി നാവിക രഹസ്യങ്ങൾ പാകിസ്താന് ചോർത്തി നൽകിയതായി കണ്ടെത്തിയ മൂന്നുപേരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു. കാർവാർ കഡമ്പ നേവൽ ബേസിലെ വിവരങ്ങൾ ചോർത്തിയതിന് വെതെൻ തണ്ടേൽ (മുഡ്ഗ), സുനിൽ (തൊഡുർ), അക്ഷയ് നായ്ക് (ഹലവള്ളി) എന്നിവരാണ് അറസ്റ്റിലായത്.
ഫോട്ടോഗ്രഫി നിരോധിത മേഖലകളുടെ ചിത്രങ്ങൾ, യുദ്ധവിമാനങ്ങളുടെ പോക്കുവരവ് വിവരങ്ങൾ തുടങ്ങിയവയാണ് കൈമാറിയത്. ഫേസ്ബുക്ക് വഴി കഴിഞ്ഞ വർഷം സ്ഥാപിച്ച സൗഹൃദം വികസിപ്പിച്ചാണ് പാകിസ്താൻ ചാര വനിത മൂന്നുപേരെയും വളച്ചത്. വെതൻ നേവൽ ബേസിൽ ജോലി ചെയ്യുന്ന ബന്ധുക്കളേയും സുഹൃത്തുക്കളേയും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് കൈമാറി.
സുനിലാവട്ടെ മൂന്നുവർഷം മുമ്പുവരെ നേവൽ ബേസിൽ ജോലി ചെയ്ത കാലത്തെ ബന്ധങ്ങൾ പ്രയോജനപ്പെടുത്തി. ഇയാൾ മൂന്നുവർഷം മുമ്പ് ജോലി ഉപേക്ഷിച്ച് ഗോവയിലേക്ക് പോയിരുന്നു. പ്രതിമാസം 5000 രൂപയാണ് ചാരപ്പണിക്ക് പ്രതിഫലം നൽകിയത്. വെതനും അക്ഷയും എട്ടുമാസം ചാരവനിതയുടെ പേ റോളിൽ ഉണ്ടായിരുന്നു.
സുനിൽ നാലു മാസം വാങ്ങി ബന്ധം മുറിച്ചു. കഴിഞ്ഞ വർഷം വിശാഖപട്ടണത്ത് ദീപക് എന്നയാളെ ചാരവനിതക്ക് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റ് ചെയ്തിരുന്നു. അയാളിൽനിന്നാണ് ഇപ്പോൾ അറസ്റ്റിലായവരെക്കുറിച്ച് അറിഞ്ഞത്. വെതനോട് അടുത്ത ദിവസം എൻ.ഐ.എ ഹൈദരാബാദ് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശം നൽകി. മറ്റു രണ്ടുപേരും അടുത്ത ആഴ്ചയാണ് ഹാജരാവേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.