പുകമഞ്ഞ്: ഡൽഹി, ഹരിയാന മുഖ്യമന്ത്രിമാർ ചർച്ച നടത്തി
text_fieldsന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് അപകടകരമായ തോതിൽ അന്തരീക്ഷ മലിനീകരണം തുടരുന്ന സാഹചര്യത്തിൽ പരിഹാര നടപടികളുടെ ഭാഗമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറുമായി ചർച്ച നടത്തി. ബുധനാഴ്ച രാവിലെ ചണ്ഡിഗഢിലെ ഖട്ടറിെൻറ വസതിയിലായിരുന്നു ചർച്ച.
2018ല്‍ ഇതേ അവസ്ഥ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാ നടപടികളും എടുക്കുമെന്ന് പ്രതിജ്ഞ ചെയ്തതായി ഇരുവരും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി. കൃഷിയിടങ്ങളില്‍ വയ്ക്കോല് കൂട്ടിയിട്ടു കത്തിക്കുന്നത് തടയാന്‍ നടപടികളെടുക്കും. ഡൽഹിയിലേക്കുള്ള സർക്കാർ ബസുകൾ പൂർണമായും ഇലക്ട്രിക്കിലേക്കും സി.എൻ.ജിയിലേക്കും മാറ്റുമെന്ന് ഖട്ടർ പറഞ്ഞു. പരിസ്ഥിതി സെസ് വഴി പിരിച്ചെടുത്ത 787 കോടി രൂപ ഉപയോഗിച്ച് ഇലക്ട്രിക് ബസുകൾ വാങ്ങുമെന്ന് ഡൽഹി സർക്കാറും വ്യക്തമാക്കി.
അതേസമയം, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് കെജ്രിവാളിന് ചർച്ചക്കുള്ള അനുമതി നിഷേധിച്ചു. പഞ്ചാബിലെ വയലുകളിൽ കർഷകർ വയ്ക്കോൽ കത്തിക്കുന്നതാണ് ഡൽഹിയിലെ മലിനീകരണത്തിന് കാരണമെന്ന് കഴിഞ്ഞ ദിവസം കെജ്രിവാൾ കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നുണ്ടായ തർക്കമാണ് അനുമതി നിഷേധിക്കാൻ കാരണം.
മലിനീകരണം കുറക്കുന്നതിെൻറ ഭാഗമായി ഡല്‍ഹിയില്‍ ബി.എസ് 6 നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കുമെന്ന് ബുധനാഴ്ച കേന്ദ്ര സര്‍ക്കാർ വ്യക്തമാക്കി. അടുത്ത വര്‍ഷം ഏപ്രില്‍ ഒന്നുമുതല്‍ പുതിയ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാനാണ് പദ്ധതി. ദൂരക്കാഴ്ച പരിധി കുറഞ്ഞതിനാൽ ബുധനാഴ്ചയും ഏഴ് ട്രെയിനുകൾ റദ്ദാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.