ജാതി സെൻസസിൽ ഉരുണ്ട് കേരളം
text_fieldsന്യൂഡൽഹി: ജാതി സെൻസസ് വിഷയത്തിൽ ഉരുണ്ടുകളിച്ച് കേരള സർക്കാർ സുപ്രീംകോടതിയിൽ. ജാതി സെൻസസ് നടത്തേണ്ടത് സംസ്ഥാനമല്ല, കേന്ദ്ര സർക്കാറാണെന്നു വാദിക്കുന്ന സത്യവാങ്മൂലം ചീഫ് സെക്രട്ടറി ഡോ. വി. വേണു കോടതിയിൽ സമർപ്പിച്ചു. ബിഹാർ ജാതി സെൻസസ് നടത്തുകയും നിരവധി സംസ്ഥാനങ്ങൾ അതിന് ഒരുങ്ങുകയും ചെയ്യുമ്പോൾതന്നെയാണ് വിമുഖത പ്രകടമാക്കുന്ന നിലപാട് കേരളം സുപ്രീംകോടതിയെ അറിയിച്ചത്.
മുസ്ലിംകൾ, പട്ടികവിഭാഗക്കാർ, മറ്റു പിന്നാക്ക സമുദായങ്ങൾ എന്നിവർക്ക് സർക്കാർ ജോലിയിൽ ഭരണഘടനപ്രകാരം നൽകിയ സംവരണാവകാശം പിന്നാക്ക പട്ടികയിൽ ഇപ്പോഴും തുടരുന്ന മുന്നാക്ക വിഭാഗങ്ങൾ തട്ടിയെടുക്കുന്നുവെന്ന വിഷയമാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. 10 വർഷം കൂടുമ്പോൾ അനർഹരെ ഒഴിവാക്കാൻ പാകത്തിൽ സംവരണ പട്ടിക പുതുക്കണം.
കോടതിയിൽനിന്ന് ഇതിന് അനുകൂല വിധിയുണ്ടായിട്ടും കേരളം നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പട്ടിക പുതുക്കാതിരിക്കുന്നത് ഇന്ദിര സാഹ്നി കേസിലെ ഈ നിർദേശത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്ന കോടതിയലക്ഷ്യ ഹരജിയിലാണ് ചീഫ് സെക്രട്ടറിയുടെ സത്യവാങ്മൂലം. 2011ൽ നടത്തിയ സെൻസസിന്റെ ഭാഗമായി സാമൂഹിക-സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിവരങ്ങൾ കേന്ദ്രം സമാഹരിച്ചതാണെങ്കിലും അത് പരസ്യപ്പെടുത്തിയിട്ടില്ലെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിച്ചു. കേന്ദ്രം ഡേറ്റ ശേഖരിക്കുന്നതിനാൽ പ്രത്യേകമായി സർവേ നടത്തേണ്ടെന്നായിരുന്നു കേരളത്തിന്റെ നിലപാട്. പിന്നാക്ക വിഭാഗങ്ങളെ പുനർനിർണയിക്കാൻ പാകത്തിൽ വിശദാംശം കിട്ടുന്നതിന് 2022 നവംബർ നാലിന് കേന്ദ്രത്തെ സമീപിച്ചതാണ്.
സംസ്ഥാന പിന്നാക്ക വിഭാഗ കമീഷന് 2023 മേയ് 25ന് കേന്ദ്രം നൽകിയ കത്തിൽ പക്ഷേ, ആവശ്യമായ വിവരങ്ങളൊന്നുമില്ല. അതുവെച്ച് പിന്നാക്ക വിഭാഗങ്ങളെ നിശ്ചയിക്കാനാവില്ല. കോടതിയലക്ഷ്യ ഹരജിയിൽ കേന്ദ്ര സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടുമില്ല. കേന്ദ്രം കൃത്യമായ ഡേറ്റ നൽകാത്തത് കോടതി നിർദേശം നടപ്പാക്കുന്നതിനെയും ബാധിച്ചുവെന്ന് സത്യവാങ്മൂലത്തിൽ സൂചിപ്പിച്ചു.
കേരളത്തിൽ സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കംനിൽക്കുന്നവരെ കണ്ടെത്താൻ ഉതകുന്ന എല്ലാ കാര്യങ്ങളും പരിഗണിച്ച് പഠനറിപ്പോർട്ട് തയാറാക്കണമെന്ന് 2020 സെപ്റ്റംബർ എട്ടിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഹൈകോടതി നിർദേശം നൽകിയിരുന്നു. ഹൈകോടതിയും പിന്നീട് സുപ്രീംകോടതിയും സമയം നീട്ടിനൽകിയിട്ടും ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് ചെയർമാൻ വി.കെ. ബീരാനുവേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ കോടതിയലക്ഷ്യ ഹരജി നൽകിയത്. ഇതിനുള്ള മറുപടി സത്യവാങ്മൂലമാണ് ചീഫ് സെക്രട്ടറി സമർപ്പിച്ചത്.
കോടതി നിർദേശങ്ങൾ ലംഘിക്കാൻ മനഃപൂർവമായ നടപടി ഉണ്ടായിട്ടില്ലെന്നും കോടതിയലക്ഷ്യ, പുനഃപരിശോധന ഹരജികൾ നിലനിൽക്കുന്നതല്ലെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു. കേസ് ഫെബ്രുവരി ആറിന് സുപ്രീംകോടതി പരിഗണിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.