വനിത ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; ആശുപത്രി അടിച്ചു തകർത്തു
text_fieldsകൊൽക്കത്ത: വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്തയിലെ ആർ.ജികർ മെഡിക്കൽ കോളജ് അജ്ഞാതർ അടിച്ചു തകർത്തു. വ്യാഴാഴ്ച പുലർച്ചെയോടെയാണ് സംഭവമുണ്ടായത്. കഴിഞ്ഞ ദിവസം വനിത ഡോക്ടറുടെ കൊലപാതകത്തെ തുടർന്ന് 'രാത്രിയെ തിരിച്ചുപിടിക്കുക' എന്ന പേരിൽ പ്രതിഷേധം നടന്നിരുന്നു. ഈ പ്രതിഷേധത്തിനിടയിലാണ് ഒരുസംഘം ആളുകൾ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തിയത്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ മറികടന്ന് ആശുപത്രിക്കുള്ളിൽ കടന്ന സംഘം ആശുപത്രിയിലെ ചെയറുകളും മറ്റ് ഉപകരണങ്ങളും അടിച്ചുതകർത്തു. ആശുപത്രിയിലെ എമർജൻസി വാർഡ് പൂർണമായും അക്രമികൾ തകർത്തിട്ടുണ്ട്. ആശുപത്രിക്ക് പുറത്ത് പാർക്ക് ചെയ്ത പൊലീസ് വാഹനങ്ങളും തകർത്തിട്ടുണ്ട്.
ഇതിനൊപ്പം ദിവസങ്ങളായി ആശുപത്രിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നവരുടെ പന്തലും ഇവർ തകർത്തു. ഇതോടെ പ്രതിഷേധം അവസാനിപ്പിച്ച് ആശുപത്രിയിലെ വിദ്യാർഥികൾക്ക് ഉൾപ്പടെ മടങ്ങേണ്ടി വന്നു. ലാത്തിചാർജ് നടത്തിയും ടിയർഗ്യാസ് പ്രയോഗിച്ചുമാണ് ആൾക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടത്.
സമൂഹമാധ്യമങ്ങളിലെ കാമ്പയിൻ മൂലമാണ് ഇത്തരമൊരു സംഭവമുണ്ടായതെന്ന് കൊൽക്കത്ത പൊലീസ് കമീഷണർ പറഞ്ഞു. കേസിൽ കൊൽക്കത്ത പൊലീസ് ഫലപ്രദമായ ഇടപെടൽ നടത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തെ സംതൃപ്തിപെടുത്തുന്ന രീതിയിൽ എല്ലാം ചെയ്തു. എന്നാൽ, പൊലീസ് നിഷ്ക്രിയമാണെന്ന വാദമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നതെന്നും കമീഷണർ വിനീത് ഗോയൽ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.