ഭീമ-കൊറേഗാവ് വാർത്തസമ്മേളനം: പൊലീസിന് എതിരെ നടപടി ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി
text_fieldsമുംബൈ: ഭീമ-കൊറേഗാവ് കേസിൽ മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിനെ ന്യായീകരിച്ച് വാർത്തസമ്മേളനം നടത്തിയ െഎ.പി.എസ് ഉദ്യോഗസ്ഥർക്ക് എതിരെ കടുത്ത നടപടി ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി. ഭീമ-കൊറേഗാവ് സംഘർഷത്തിൽ ഇരയായ ഭലെറാവുവാണ് ചൊവ്വാഴ്ച ഹൈകോടതിയെ സമീപിച്ചത്. കേസ് അന്വേഷിക്കുന്ന പൊലീസിെൻറ ആവശ്യം അംഗീകരിച്ച് പുണെ കോടതി രഹസ്യവിചാരണക്ക് നേരത്തെ അനുമതി നൽകിയതായി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
എന്നിരിക്കെ തെലുഗു കവി വരവരറാവു അടക്കമുള്ള മനുഷ്യാവകാശ പ്രവർത്തകരുടെ അറസ്റ്റിൽ സുപ്രീംകോടതി ഇടപെട്ടതോടെ അറസ്റ്റിനെ ന്യായീകരിച്ച് പൊലീസ് നടത്തിയ വാർത്തസമ്മേളനം കോടതിയലക്ഷ്യമാണെന്ന് ഹരജിക്കാരൻ ആരോപിച്ചു. തങ്ങൾ കണ്ടെത്തിയതായി അവകാശപ്പെട്ട തെളിവുകൾ വാർത്തസമ്മേളനത്തിൽ പൊലീസ് പരസ്യപ്പെടുത്തിയത് കോടതിയെ ധിക്കരിക്കലാണെന്ന് ഹരജിയിൽ പറയുന്നു.
കഴിഞ്ഞ 31ന് വാർത്തസമ്മേളനം നടത്തിയ മഹാരാഷ്ട്ര എ.ഡി.ജി.പി പരമ്പിർ സിങ്, പുണെ പൊലീസ് ജോയൻറ് കമീഷണർ ഡോ. ശിവജി പവാർ എന്നിവരെ നിയമലംഘകരായ സിവിൽ സർവിസുകാർക്ക് എതിരെയുള്ള 311ാം വകുപ്പുപ്രകാരം നടപടിയെടുക്കണമെന്നാണ് ഹരജിക്കാരെൻറ അപേക്ഷ. കേസ് എൻ.െഎ.എക്ക് കൈമാറണമെന്നും രാഷ്ട്രീയ സമ്മർദത്താൽ വഴിവിട്ട് കേസ് അന്വേഷിക്കുന്ന പുണെ പൊലീസിന് എതിരെ നടപടിയും ആവശ്യപ്പെട്ട് സതീഷ് ഗെയ്ക്വാദ് നൽകിയ ഹരജി ഹൈകോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഹരജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.