ബംഗാളിനെ ഇളക്കിമറിച്ച് ഇടത്-കോൺഗ്രസ് സഖ്യത്തിെൻറ മഹാറാലി
text_fieldsകോൺഗ്രസ്, സി.പി.എം, ഐ.എസ്.എഫ് പാർട്ടികൾ സഖ്യമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്ന പശ്ചിമ ബംഗാളിൽ, മൂന്നു പാർട്ടികളുടെയും പ്രവർത്തകർ സംയുക്ത റാലിക്കായി കൊൽക്കത്ത ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ അണിനിരന്നപ്പോൾ. പതിനായിരങ്ങളെ അഭിസംബോധന ചെയ്യാൻ ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘൽ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കൾ എത്തിയിരുന്നു
കൊൽക്കത്ത: ഭരണപക്ഷമായ തൃണമൂൽ കോൺഗ്രസിനും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിക്കും ശക്തമായ വെല്ലുവിളി ഉയർത്തി പശ്ചിമ ബംഗാളിൽ ഇടത്-കോൺഗ്രസ് സഖ്യത്തിെൻറ മഹാറാലി. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന റാലിയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. ജനക്ഷേമ ഭരണത്തിന് മൂന്നാം ബദൽ അനിവാര്യമാണെന്ന് റാലിയിൽ ഇരുപക്ഷത്തിെൻറയും നേതാക്കൾ വ്യക്തമാക്കി. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് രണ്ട് കോണുകളിൽ മാത്രം ഒതുക്കിനിർത്താൻ തൃണമൂലിനെയും ബി.ജെ.പിയേയും അനുവദിക്കില്ലെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അധീർ ചൗധരി വ്യക്തമാക്കി.
ബി.ജെ.പിയും ടി.എം.സിയും ഒരു നാണയത്തിെൻറ രണ്ടു വശങ്ങളാണെന്നും സംസ്ഥാനത്തെ ജനങ്ങളെ സമുദായത്തിെൻറ പേരിൽ ഭിന്നിപ്പിച്ച് ഭരിക്കാനാണ് ഇരുവരും ശ്രമിക്കുന്നതെന്നും സി.പി.എം സെക്രട്ടറി സൂര്യ കാന്ത് മിശ്രയും ആരോപിച്ചു. കോപികാറ്റിന് പകരം സംസ്ഥാനത്തിന് വേണ്ടത് വികസനത്തിനുവേണ്ടി പ്രവർത്തിക്കുന്ന സർക്കാറാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സഖ്യത്തിലെ പ്രധാന കക്ഷിയായ ഐ.എസ്.എഫ് നേതാവ് അബ്ബാസ് സിദ്ദിഖി നടത്തിയ പ്രസ്താവന ആദ്യ ദിനം തന്നെ കല്ലുകടിയായി. തൃണമൂലിനെ പരാജയപ്പെടുത്താൻ തങ്ങളുടെ പാർട്ടിക്ക് കെൽപ്പുണ്ടെന്നും യഥാസമയം അവകാശവാദം സഖ്യത്തിൽ ഉന്നയിക്കുമെന്നുമാണ് സിദ്ദിഖി വ്യക്തമാക്കിയിരിക്കുന്നത്. സാമുദായിക കക്ഷികൾക്ക് മുന്നിൽ കോൺഗ്രസും ഇടതുപക്ഷവും മുട്ടുമടക്കിയിരിക്കുകയാണെന്ന് ബി.ജെ.പിയും ടി.എം.സിയും കുറ്റപ്പെടുത്തി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.