യു.പിയിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി
text_fieldsലഖ്നോ: യു.പിയിലെ ലഖ്നോവിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം എട്ടായി. ഞായറാഴ്ച രാവിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. 28 പേർക്കാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്.
ട്രാൻസ്പോർട്ട് നഗർ ഏരിയയിലെ കെട്ടിടമാണ് തകർന്നത്. ഗോഡൗണുകളും മോട്ടോർ വർക്ക്സ്ഷോപ്പുമാണ് കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നത്. ഇന്ന് രാജ് കിഷോർ, രുദ്ര യാദവ്, ജഗ്രൂപ് സിങ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
ഹർമിലാപ് ബിൽഡിങ് എന്നറിയപ്പെടുന്ന കെട്ടിടമാണ് തകർന്നത്. വെയർഹൗസ്, ഫാർമസ്യൂട്ടിക്കൽ ബിസിനസ് എന്നിവയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
നാല് വർഷം മുമ്പാണ് കെട്ടിടം നിർമിച്ചതെന്ന് പൊലീസ് അറിയിച്ചു. ഇപ്പോഴും കെട്ടിടത്തിൽ ചില അറ്റകൂറ്റപ്പണികൾ നടക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ജോലി ചെയ്തിരുന്നവരാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.