സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ ലഖ്നോ മുൻ വി.സി
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് ഭീകര പ്രതിരോധ നിയമമായ യു.എ.പി.എ ചുമത്തി രണ്ടു വർഷം ജയിലിൽ അടച്ച മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് ജാമ്യം നിൽക്കാൻ തയാറായി ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ 79കാരിയായ പ്രഫ. രൂപ്രേഖ വർമ.
ലക്ഷം രൂപ വീതം രണ്ട് യു.പി സ്വദേശികളുടെ ആൾജാമ്യം വേണമെന്ന എൻ.ഐ.എ കോടതി വ്യവസ്ഥ സിദ്ദീഖിന്‍റെ മോചനത്തിന് തടസ്സമായെന്ന വാർത്തകൾ വന്നതോടെയാണ് സാമൂഹിക ഇടപെടലുകളിലൂടെ നിരവധി പുരസ്കാരങ്ങൾ നേടിയ രൂപ്രേഖ വർമ മുന്നോട്ടുവന്നത്.
ഈ ഇരുണ്ടകാലത്ത് ഒരാൾക്ക് ചെയ്യാൻ പറ്റിയ ഏറ്റവും ചെറിയ കാര്യമാണിതെന്ന് സിദ്ദീഖിന്‍റെ മോചനനടപടികൾക്ക് ഡൽഹിയിൽനിന്ന് ലഖ്നോവിൽ എത്തിയ അഭിഭാഷകൻ കെ.എസ്. മുഹമ്മദ് ദാനിഷിനോട് രൂപ്രേഖ വർമ പറഞ്ഞു.
രിഹായി മഞ്ച് എന്ന സംഘടനയുടെ ഇടപെടലിനെ തുടർന്ന് റിയാസുദ്ദീൻ എന്നയാളും ജാമ്യസന്നദ്ധത അറിയിച്ചു. ആൾജാമ്യത്തിനായി യു.പി സ്വദേശികളായ രണ്ടുപേർ തയാറായതിനാൽ യു.എ.പി.എ കേസിൽ സിദ്ദീഖിന് ചൊവ്വാഴ്ച വൈകീട്ടോടെ ജാമ്യം ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദാനിഷ് 'മാധ്യമ'ത്തോട് പറഞ്ഞു. സിദ്ദീഖിന്‍റെ മോചനത്തിനായി ഒരാഴ്ചയായി ലഖ്നോയിൽ തങ്ങുകയാണ് ദാനിഷ്.
യു.എ.പി.എ കേസിൽ മൂന്നു ദിവസത്തിനകം വിചാരണ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് സെപ്റ്റംബർ ഒമ്പതിനാണ് ഉത്തരവിട്ടത്.
ഇതിന്‍റെ അടിസ്ഥാനത്തിൽ യു.പി പൊലീസ് സിദ്ദീഖിനെ ലഖ്നോ എൻ.ഐ.എ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ലക്ഷം രൂപ വീതം യു.പി സ്വദേശികളായ രണ്ട് ആൾജാമ്യം വേണമെന്ന വ്യവസ്ഥവെച്ചത്.
യു.പി സ്വദേശികൾക്കു പകരം സിദ്ദീഖിന്‍റെ ഭാര്യ റൈഹാനത്തും സിദ്ദീഖിന്‍റെ സഹോദരനും ആൾജാമ്യം നിൽക്കാമെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. യു.പി സ്വദേശികൾ വേണമെന്ന വ്യവസ്ഥ മോചനം വൈകിപ്പിക്കുന്നതിനിടെയാണ് രൂപ്രേഖ വർമയും റിയാസുദ്ദീനും സന്നദ്ധതയറിയിച്ച് അഭിഭാഷകനെ ബന്ധപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.