മഹാകുംഭമേള മൃത്യുകുംഭമായി; ബി.ജെ.പി എം.എൽ.എമാരുടെ ആരോപണങ്ങളിൽ പ്രധാനമന്ത്രിക്ക് പരാതി നൽകും -മമത
text_fieldsകൊൽക്കത്ത: മഹാകുംഭമേള മൃത്യുകുംഭമായെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാറിനും യു.പിയിലെ ബി.ജെ.പി സർക്കാറിനും കുംഭമേള കൈകാര്യം ചെയ്യുന്നതിൽ വലിയ വീഴ്ചയുണ്ടായെന്ന് മമത ബാനർജി കുറ്റപ്പെടുത്തി. പശ്ചിബംഗാൾ നിയമസഭയിലാണ് മമത ബാനർജിയുടെ പരാമർശം.
കുംഭമേളയേയും ഗംഗാ നദിയേയും ബഹുമാനിക്കുന്നു. എന്നാൽ, കുംഭമേള നടത്തുന്നതിൽ പശ്ചിമബംഗാൾ സർക്കാർ ഒരു മുന്നൊരുക്കവും നടത്തിയില്ല. വി.ഐ.പികൾക്കും സമ്പന്നർക്കും ഒരു ലക്ഷം രൂപക്ക് കുംഭമേളയിൽ ടെന്റുകൾ ലഭിച്ചു. പാവപ്പെട്ടവർക്കായി ഒരു സൗകര്യവും ഒരുക്കിയില്ല. തിക്കും തിരക്കും കുംഭമേളയിൽ സാധാരണയായി മാറി. ഇതിനെതിരെ മുന്നൊരുക്കം നടത്തണമായിരുന്നുവെന്ന് മമത പറഞ്ഞു.
ബംഗ്ലാദേശ് തീവ്രവാദികളുമായി തന്റെ പാർട്ടിക്ക് ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കാൻ ബി.ജെ.പിയെ വെല്ലുവിളിക്കുകയാണ്. അത് തെളിയിക്കുകയാണെങ്കിൽ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ബി.ജെ.പി എം.എൽ.എമാരുടെ വ്യാജ ആരോപണങ്ങൾക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകുമെന്നും മമത ബാനർജി കൂട്ടിച്ചേർത്തു.
ബി.ജെ.പി മതത്തെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയാണ്. അഭിപ്രായസ്വാതന്ത്ര്യം ബി.ജെ.പി എം.എൽ.എമാരെ വെറുപ്പും ഭിന്നിപ്പും പ്രകടിപ്പിക്കുന്നതിൽ നിന്ന് തടയുകയാണെന്നും മമത പറഞ്ഞു. നേരത്തെ മമത ബാനർജിക്കെതിരെ തീവ്രവാദ ആരോപണവുമായി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തിയിരുന്നു. ഇക്കാര്യത്തിലാണ് മമതയുടെ പ്രതികരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.